പരപ്പനങ്ങാടിയില്‍ സബ് വേ വേണമെന്ന ആവശ്യം ശക്തിപ്പെടുന്നു.

പരപ്പനങ്ങാടി: പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിലവില്‍ വരുന്നതോടെ നിലവിലെ റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റെയില്‍ മുറിച്ച് കടക്കുന്നതിന് നിലവിലെ റെയില്‍വേ ഗേറ്റിന് സമീപത്ത് സബ് വേ വേണമെന്ന ആവശ്യം ശക്തമാകുന്നു.

പരപ്പനങ്ങാടിയില്‍ റെയിലിന് ഇരുവശത്തുമായാണ് ദൈനംദിനമായി ബന്ധപ്പെടേണ്ട സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥപനങ്ങളും ആശുപത്രികളുമടക്കം സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ പരപ്പനങ്ങാടിയിലെ റെയില്‍വേ ലൈനിന് പടിഞ്ഞാറുഭാഗത്തുള്ള കുംബംഗങ്ങള്‍ അടങ്ങുന്ന മഹല്ല് കമ്മറ്റിയുടെ പള്ളിയായ പനയത്തില്‍ പള്ളി സ്ഥിതിചെയ്യുന്നത് റെയിലിന് കിഴക്കുഭാഗത്താണ്. റെയില്‍വേ ഗേറ്റ് സ്ഥിരമായി അടയ്ക്കുന്നതോടെ പള്ളി ഖബറിസ്ഥാനില്‍ മറവുചെയ്യേണ്ട മൃതദേഹം പള്ളിയിലെത്തിക്കേണ്ടത് രണ്ടര കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിച്ചായിരിക്കും. മാത്രമല്ല ഇങ്ങനെ പോകുന്ന വഴിയായ പുതിയ ഓവര്‍ബ്രിഡ്ജില്‍ നടപ്പാതയില്ലാത്തത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

നിത്യേനെയുള്ള ആവശ്യങ്ങള്‍ക്കായി ആയിരങ്ങള്‍ റെയില്‍വേ ലൈന്‍ മുറിച്ച് കടക്കുന്ന ഇവിടെ റെയില്‍വേ ഗേറ്റ് ഉള്ളപ്പോള്‍ തന്നെ നിരവധിപേര്‍ക്ക് അപകടങ്ങളില്‍ പെട്ട് ജീവന്‍പോലും നഷ്ടമായിട്ടുണ്ട്. തലനാരിഴയ്ക്കാണ് കാല്‍നടയാത്രക്കാര്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാറ്. ഗെയിറ്റ് അടയ്ക്കുന്നതോടെ റെയില്‍വേ ഈ ഭാഗം അടച്ചുകെട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ പശ്ചാതലത്തിലാണ് നാട്ടുകാര്‍ തങ്ങള്‍ക്ക് നടന്നുപോകാന്‍ ചിലവുകുറഞ്ഞ സബ് വേ പോലുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top