പട്ടാളത്തിന്റെ പ്രതിരോധത്തില്‍ കേരളം വീണു.

കൊച്ചി: 67ാം സന്തോഷ് ട്രോഫി കിരീടം സര്‍വ്വീസസിന്. കലൂര്‍ അന്താരാഷ്ട്രാ സ്റ്റേഡിയത്തിലെ പതിനായിരങ്ങളുടെ അകമഴിഞ്ഞ പിന്‍തുണയുണ്ടായിട്ടും സഡന്‍ ഡെത്തില്‍ കേരളം സര്‍വ്വീസസിന് മുന്നില്‍ വീണു.

കളിയുടെ മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും പെനാള്‍ട്ടിയിലും ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് കളി സഡന്‍ ഡെത്തിലേക്ക് നീങ്ങിയത്.

ആദ്യ 120 മിറ്റ് കളിയില്‍ ഗോളുകളൊന്നും പിറന്നില്ല. തുടര്‍ന്ന് നടന്ന പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ സര്‍വ്വീസസിന്റെ ആദ്യ രണ്ട് കിക്കും അതി സമര്‍ത്ഥമായി തട്ടിയിട്ട് കേരളത്തിന്റെ ഗോള്‍ കീപ്പര്‍ ജീന്‍ ക്രിസ്റ്റിന്‍ വിജയ പ്രദീക്ഷ നല്‍കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് കേരളത്തിന്റെ കിക്കുകള്‍ പാഴാവുകയായിരുന്നു. സഡന്‍ ഡെത്തില്‍ സുര്‍ജിത്തെടുത്ത കിക്ക് ക്രോസ് ബാറില്‍ തട്ടി തിരികെ വന്നുപ്പോള്‍ സര്‍വ്വീസസ് തങ്ങളുടെ വിജയാഹ്ലാദം തുടങ്ങിക്കഴിഞ്ഞിരുന്നു.

മലയാളികളായ ആറ് താരങ്ങളെ അണിനിരത്തിയ സതര്‍വ്വീസസിന് ഇത് തുടര്‍ച്ചയായ രണ്ടാമത് സന്തോഷ് ട്രോഫി കിരീടമാണ്. ഇതിന് മുമ്പ് ഒരു തവണ സര്‍വ്വീസസ് സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്.

കേരളത്തിന് സന്തോഷ് ട്രോഫി ഫൈനലുകളിലെ ഷൂട്ടൗട്ടുകള്‍ നിരാശമാത്രമേ നല്‍കിയിട്ടുള്ളു. ടൈബ്രേക്കര്‍ വിധി നിര്‍ണയിച്ച 83 ലെ ഫൈനലില്‍ പഞ്ചാബിനോടും 89 ലും 94 ലും ബംഗാളിനോടും കേരളം അടിയറവു പറയുകയായിരുന്നു.

photo courtesy : IBN live

Share news
error: Content is protected !!
Scroll to Top