ഞാറു നടുമ്പോള്‍ അടുത്തു വന്നു ….. .അഭിനയമല്ല ഒറിജിനലായി മമ്മൂട്ടി പാടത്ത്

കോട്ടയം: മുണ്ടും മടക്കി കുത്തി മുട്ടറ്റം പാടത്തെ ചെളിയിലേക്കിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ കണ്ട് കുമരകം ചീക്കുങ്കല്‍ കോളകേരി വട്ടകായല്‍ പ്രദേശ വാസികള്‍ അത്ഭുതപ്പെട്ടു. വെള്ളിത്തിരയില്‍ മാത്രം കണ്ട താരം തങ്ങള്‍ക്ക് മുമ്പില്‍ പാടത്തെ ചെളിയില്‍ നില്‍ക്കുന്നത് കണ്ടാണ് പലരും അന്തം വിട്ടത്. 17 ഏക്കര്‍ വരുന്ന തന്റെ പാടത്ത് പ്രകൃതി കൃഷിക്കായി ഞാറു നടാന്‍ എത്തിയതായിരുന്നു മമ്മൂട്ടി.

മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ബാല്യകാല സഹപാഠിയും അപ്പുകിളിയെന്ന് മമ്മൂട്ടി ഓമന പേരിട്ട് വിളിക്കുന്ന അപ്പുവും പ്രകൃതി കൃഷി പ്രചാരകന്‍ കെ എം ഹിലാലും മാനേജര്‍ ജോര്‍ജ്ജുമുണ്ടായിരുന്നു.

തന്റെ പാടത്ത് സ്വാഭാവിക കൃഷി നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മമ്മുട്ടി പറഞ്ഞു. കൃഷിയുടെ സത്യസന്ധതയുടെ കൂടെ പ്രകൃതിദത്തമായ വളങ്ങള്‍ ഉപയോഗിക്കണമെന്നും ലാഭം മാത്രം ഉദ്ദേശിച്ച് കൃഷി ചെയ്യരുതെന്നും താന്‍ ലാഭം നോക്കിയല്ല ഈ കൃഷി രീതി തുടങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. കൃഷി നിലനിര്‍ത്താന്‍ വളം തന്നെ വേണമെന്നില്ല. പശുവിന്റെ ചാണകവും മൂത്രവും എല്ലാം ഉപയോഗിച്ചുള്ള ഒരു വള പ്രയോഗമാണ് താനിവിടെ നടത്തുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഇവിടെ കൃഷി ചെയ്യുന്നത് ഏറ്റവും രുചിയുള്ള അരിയായ ചെങ്കഴമയാണെന്നും പശുവിന്റെ ചാണകവും മൂത്രവും ചേര്‍ത്തുള്ള ജീവാമൃതമാണ് വളമായി ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന ഹിലാല്‍ പറഞ്ഞു. കൂടാതെ പഴയ വിത്തിനങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ 8089087001 എന്ന നമ്പറില്‍ അറിയിക്കാനും ഹിലാല്‍ താല്‍പ്പര്യപ്പെട്ടു.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് മണിയാപറമ്പ് കടത്തിലെത്തിയ മമ്മൂട്ടി ബോട്ടു മാര്‍ഗം ചീപ്പുങ്കലിലെ പാടത്തെത്തിയത്. ഞാറു നടീല്‍ കഴിഞ്ഞ് ഗ്രാമവാസികള്‍ക്കും പണിയാളര്‍ക്കൊപ്പവും സ്വാഭാവികകൃഷി രീതികളെ കുറിച്ചും അതിന്റെ സവിശേഷതകളെകുറിച്ചും ഏറെ നേരം സംസാരിച്ച ശേഷം ഉച്ചയോടെ അദ്ദേഹം മടങ്ങി.

 

Share news
error: Content is protected !!
Scroll to Top