കൃഷി ഓഫീസുകള്‍ കര്‍ഷകസൗഹൃദമാകണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

സംസ്ഥാനത്തെ കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണമെന്നും അഴിമതി വിമുക്തമാകണമെന്നും കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കൃഷിവകുപ്പിലെ മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അത് നേരിട്ട് കണ്ട് മനസ്സിലാക്കി സാന്ത്വനിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്കാകണം. ഇതിനു വിരുദ്ധമായി അഴിമതി കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ ഏതൊക്കയാണെന്ന് കൃഷിഭവനുകളില്‍ പ്രദര്‍ശിപ്പിക്കണം. വകുപ്പില്‍ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അനാവശ്യമായി ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി ഓഫീസ് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം. വീഡിയോകോണ്‍ഫറന്‍സിംഗ് സംവിധാനമുള്‍പ്പെടെ നടപ്പാക്കി സംസ്ഥാനത്തെ കൃഷിഭവനുകളെല്ലാം സ്മാര്‍ട് കൃഷിഭവനുകളാക്കി മാറ്റും. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കൃഷിവകുപ്പ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.
ഉത്പാദന ചെലവ് കുറച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എള്ള്, മില്ലറ്റ് തുടങ്ങി നഷ്ടമായ നിരവധി വിളകൃഷികളെ തിരികെ കൊണ്ട് വന്ന് ഭക്ഷ്യസംസ്‌കാരത്തില്‍ തന്നെ മാറ്റമുണ്ടക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. കാലാവസ്ഥയ്ക്കനുയോജ്യമായ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിക്കണം. ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നെല്‍ക്കൃഷിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ഈ മാസം 26 ന് പാഠം ഒന്ന് പാടത്തേക്ക് എന്ന് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഏകദിനശില്പശാല സംഘടിപ്പിച്ചത്. എല്ലാ ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ വിഷയാവതരണം നടത്തി.
അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍, ജ്യോതി വി. ആര്‍., ലത. എസ് എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top