HIGHLIGHTS : താനൂർ :ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ നിര്‍മ്മിച്ചും കോടികള്‍തട്ടിയ സംഘത്തിലെ പ്രധാന കണ്ണികളായ തെന്നല സ്വദേശികൾ മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയിൽ....
താനൂർ :ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ നിര്‍മ്മിച്ചും കോടികള്‍തട്ടിയ സംഘത്തിലെ പ്രധാന കണ്ണികളായ തെന്നല സ്വദേശികൾ മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയിൽ. മുബൈ മുനിസിപ്പൽ കോർപ്പറേഷനിൽ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് സ്വന്തമാക്കിയെന്ന നന്നമ്പ്ര തെയ്യാല സ്വദേശി പി കെ മുഹമ്മദ്കുട്ടിയുടെ പരാതിയിൽ മുബൈ പോലീസ് അന്വേഷിച്ച കേസിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. തെന്നല സ്വദേശികളായ കോട്ടുവാല ഹംസ ഹാജി, കോട്ടുവാല സൈതാലിക്കുട്ടി, കോട്ടുവാല അബ്ദുൽ ഖാദർ, തോണ്ടാലി അബ്ദുറഹ്മാൻ എന്നിവരെയാണ് കേരള പോലീസിന്റെ സഹായത്തോടെ മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാഷ്ട്രയിലും മറ്റുമായി സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകൾ നടത്തിയ പ്രതികൾ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചാണ് അതിവിദഗ്‌ദമായി പോലീസ് ഇവരെ വലയിലാക്കിയത്. കേസിലെ മുഖ്യ സൂത്രധാരൻ കോട്ടുവാല ഹംസ ഹാജി കുണ്ടൂരിൽ പ്രവർത്തിക്കുന്ന ഒരു മത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയും തെന്നല മഹല്ല് പളളിയുടെ സെക്രട്ടറിയുമാണ്. മത സംഘടനകളിലും സ്ഥാപനങ്ങളിലുമൊക്കെയുള്ള സ്ഥാന മാനങ്ങളും സ്വാധീനവും തട്ടിപ്പുകൾക്ക് ഇവർ ഉപയോഗിക്കുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുഖ്യ പ്രതിയുടെ സഹോദരനും മകനും സഹോദരി പുത്രനുമടക്കം ചിലരെ കൂടി കിട്ടേണ്ടതുണ്ടെന്നും പ്രതികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും രേഖകളും പരിശോധിക്കാനും വിശദമായി ചോദ്യം ചെയ്യുന്നതിനും തുടരന്വേഷണങ്ങൾക്കുമായി പ്രതികളെ മുബൈ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണ ഓഫീസർ പറഞ്ഞു.