വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍

ആലപ്പുഴ: ഇന്നലെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ക്യാമ്പസ് ഫ്രണ്ട്, എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ ചെങ്ങന്നൂര്‍ സ്വദേശി വിശാല്‍ മരിച്ചു. സംഘര്‍ഷത്തില്‍ വെട്ടേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

പത്തനംതിട്ട കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ് വിശാല്‍.

കോളേജ് കവാടത്തില്‍ വെച്ചാണ് വിശാലടക്കം മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. നവാഗതരെ സ്വീകരിക്കാനായി സരസ്വതിയുടെയും, വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വെച്ച് വിളക്ക് തെളിയിക്കുകയും ക്യാമ്പസിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളെ കുങ്കുമവും കളഭവുമണിയിച്ചാണ് ക്യാമ്പസിലേക്ക് കടത്തിവിട്ടിരുന്നത്. ഇതെ തുടര്‍ന്നാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായത്. പിന്നീട് പുറത്തുനിന്ന് മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ഇവരെ വെട്ടിയത്.

ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നടക്കുന്ന ഹര്‍ത്താലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. പലയിടത്തും റോഡ് ഗതാഗതം തടഞ്ഞു. ദീര്‍ഘദൂര ബസുകളെല്ലാം പല ഡിപ്പോകളിലും കുടുങ്ങിക്കിടക്കുകയാണ്.

Share news
error: Content is protected !!
Scroll to Top