മുഹമ്മദ്‌ അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്‌ ആട്ടിറിച്ചിയായിരുന്നെന്ന്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍

akhlaqലഖ്‌നൗ:പശുവിറച്ചി കഴിച്ചുവെന്ന്‌ ആരോപിച്ച്‌ ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ്‌ അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്‌ പശുവിറച്ചിയല്ല ആട്ടിറച്ചിയായിരുന്നുവെന്ന്‌ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ നിയോഗിച്ച വെറ്റിനറി ഓഫീസറാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇതു സംബന്ധിച്ച കൂടുതല്‍ ഫോറന്‍സിക്‌ ലാബ്‌ പരിശോധനകള്‍ ഇനിയും വരാനിരിക്കുകയാണ്‌. ഈ ഫലങ്ങള്‍ പുറത്തുവന്നതിനു ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ദാദ്രി കൊലയുമായി ബന്ധപ്പെട്ട കുറ്റപത്രം പോലീസ്‌ സമര്‍പ്പിച്ചത്‌. ഉത്തര്‍പ്രദേശിലെ ഒരു പ്രാദേശിക ബിജെപി നേതാവിന്റെ മകനായിരുന്നു മുഖ്യപ്രതി. കഴിഞ്ഞ സെപ്‌തംബര്‍ 29 നാണ്‌ ദാദ്രി സംഭവം നടന്നത്‌. രാജ്യത്തെ അസഹിഷ്‌ണുത വിവാദങ്ങള്‍ക്ക്‌ തിരി കൊടുത്ത കൊലപാതകത്തെ ന്യായീകരിച്ച്‌ ബിജെപി സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ ദാദ്രി കൊലപാതകം നിരവധി ചര്‍ച്ചകള്‍ക്ക്‌ വഴിതുറന്നിരുന്നു.

ദ്രാദ്രി സംഭവത്തില്‍ അഖ്‌ലാഖിന്റെ മകനും ഗുരുതരമായി പരുക്കേറ്റിരുന്നു. വീട്ടിലുള്ളത്‌ ബീഫ്‌ അല്ലെന്നു വീട്ടുകാര്‍ പറഞ്ഞിരുന്നുവെങ്കിലും ജനക്കൂട്ടം അതൊന്നും ചെവികൊണ്ടില്ല. ഇവര്‍ അഖ്‌ലാഖിന്റെ വീട്ടിലേക്ക്‌ ആക്രമിച്ചു കയറി അഖ്‌ലാഖിനെ തല്ലിക്കൊല്ലുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top