ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വിദ്യാര്‍ത്ഥികളുടെ കാര്‍ തോട്ടിലേക്ക് വീണു;വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത വിനോദ സഞ്ചാരികളായ വിദ്യാര്‍ത്ഥികളുടെ കാര്‍ തോട്ടിലേക്ക് വീണു.കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ നാലുപേരടങ്ങിയ സംഘമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ പിന്‍വശത്തെ ഗ്ലാസ് താഴ്ത്തിയാണ് വെള്ളത്തില്‍ താഴ്ന്നുപോയ കാറില്‍ നിന്നും നാലുപേരും രക്ഷപ്പെട്ടതെന്നാണ് വിവരം.

കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. ആലപ്പുഴയിലേക്കുള്ള റോഡ് പലസമയങ്ങളിലും ഗൂഗിള്‍ മാപ്പില്‍ കാണിക്കാറിലെന്നും നാട്ടുകാര്‍ പറയുന്നു.ഇത്തരത്തില്‍ ഗൂഗിള്‍മാപ്പ് തെറ്റായി കാണിച്ച പാതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മഴയായതുകൊണ്ട് തന്നെ തോട്ടില്‍ നല്ല വെള്ളവും ഒഴുക്കുമണ്ടായിരുന്നു. 50 മീറ്ററോളം ഒഴുകിപ്പോയ കാര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കരയിലേക്ക് വലിച്ചുകയറ്റിയത്.

പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ഇവിടെ അപകടങ്ങള്‍ സംഭവിച്ചതായി നാട്ടുകാര്‍ പറയുന്നു.

 

 

 

Share news
error: Content is protected !!
Scroll to Top