ഓണവിപണിയില്‍ തിരക്കൊഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

മലപ്പുറം: ഓണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിക്കാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഓണത്തിന് വീടിനു പുറത്തുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും ഓണ സദ്യ വീടുകളില്‍ മാത്രമൊതുക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കും. പൊലീസ്, അധ്യാപകര്‍, സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിക്കുക. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു നിരത്തുകളിലും പരിശോധന നടത്താന്‍ നിലവില്‍ ഡി.എസ്.ഒയുടെ 15 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അനിയന്ത്രിതമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 50 ശതമാനം റവന്യൂ ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ ഹാജരായാല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ നൂറ് ശതമാനം റവന്യൂ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് നേരത്തേ ഉത്തരവിട്ടിരുന്നിരുന്നു. എന്നാല്‍ ജില്ലയില്‍ മണ്‍സൂണുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നിലവിലില്ലാത്ത സാഹചര്യത്തിലും കോവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലുമാണ് 50 ശതമാനം ജീവനക്കാന്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്ന ഉത്തരവ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ കോവിഡ് ബാധിതരായ ഭൂരിഭാഗം രോഗികളും 15 നും 50 നും ഇടയില്‍ പ്രായമുള്ളവരായതിനാല്‍ യുവാക്കള്‍ക്കിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം നടത്തും. കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന് എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൊലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ പട്രോളിംഗ് നടത്തുന്നുണ്ട്.

ജില്ലയിലെ ചില ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അത്തരത്തിലുള്ള കൗണ്ടറുകള്‍ അടപ്പിക്കും.. ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കും. സ്വകാര്യ ലാബുകളില്‍ നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം എല്ലാ ദിവസവും നാലിനകം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്ന് ലാബ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സ്വകാര്യ ആശുപത്രികളിലെ ടെസ്റ്റുകളുടെ എണ്ണം പരിശോധിച്ച് ടെസ്റ്റിന്റെ എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ സംവിധാനം മാത്രം തുടരും. ഹോട്ടലുകള്‍ക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും തട്ടുകടകള്‍ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

വഴിക്കടവ് വഴിയുള്ള ഇതര സംസ്ഥാന വാഹനങ്ങളുടെ രാത്രി ഗതാഗതം പുനസ്ഥാപിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്‍, എ. ഡി. എം. എന്‍. എം മെഹറലി, ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) പി. എന്‍ പുരുഷോത്തമന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സാജന്‍ കുര്യോക്കോസ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കെ. ലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. ടി ഗീത, ഡി. പി. എം ഷിബുലാല്‍, പഞ്ചായത്ത് ഉപ ഡയറക്ടര്‍ ഇ. എ രാജന്‍, പി.എ. യു പ്രൊജക്റ്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. കെ ഹേമലത, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Share news
error: Content is protected !!
Scroll to Top