വാട്സ്ആപ്പ് ഹാക്കിംഗ് മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതി വ്യാപകമാവുന്നതായി മുന്നറിയിപ്പുമായി കേരള പൊലീസ്. പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ കേരള മുന്നറിയിപ്പ് നല്‍കി. വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ ഏവരും വാട്സ്ആപ്പില്‍ 2-Step Verification ഉടന്‍ സജ്ജമാക്കണമെന്നും കേരള പൊലീസ് അഭ്യര്‍ഥിച്ചു. വാട്സ്ആപ്പ് ഹാക്കിംഗ് ശ്രമങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മറ്റ് മുന്‍കരുതലുകളെ കുറിച്ചും പൊലീസ് വിശദീകരിക്കുന്നു. വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ മുന്നറിയിപ്പ്.

കേരള പൊലീസ്ന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-

ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങി നിരവധി സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു.

തട്ടിപ്പുകാര്‍ സാധാരണക്കാരുടെ ഫോണില്‍ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്എംഎസ്/എപികെ പോലുള്ളവ ഫോണില്‍ അയച്ചു ഒ.ടി.പി പോലുള്ള രേഖകള്‍ കൈക്കലാക്കുകയും തുടര്‍ന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്‌ടോപ്പിലോ ലോഗിന്‍ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒടിപി നല്‍കാന്‍ കഴിയാതെ 12 മുതല്‍ 24 മണിക്കൂര്‍ വരെ വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നു. ഈ സമയം ഹാക്കര്‍മാര്‍ ഉടമയുടെ പേരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുകയും, അപകടകരമായ എപികെ ലിങ്കുകള്‍ പ്രചരിപ്പിക്കുകയും ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ കൂടി ഹാക്ക് ചെയ്യുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പിനെ പ്രതിരോധിക്കാന്‍ വാട്സ്ആപ്പില്‍ 2-Step Verification ഉടന്‍ സജ്ജമാക്കുക. ഫോണില്‍ വരുന്ന ഒടിപികള്‍ ഒരിക്കലും മറ്റാരുമായും പങ്കുവെക്കാതിരിക്കുക. അജ്ഞാതമായ ലിങ്കുകളിലോ APK ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുക. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിടുകയോ, ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ വിളിക്കുകയോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top