കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവം; കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

കെഎസ്ആര്‍ടി സി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബസ് ജീവനക്കാര്‍ക്ക് ബാധ്യതയുണ്ട്. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കണ്ടക്ടര്‍ക്ക് വീഴചപറ്റിയതായി കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിക്രമത്തില്‍ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു. അടിയന്തിര അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആര്‍ ടി സി ബസില്‍ വെച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.

ലൈംഗികാതിക്രമം നടത്തിയ സഹയാത്രകനും ബസ് കണ്ടക്ടര്‍ക്കെതിരെയുമാണ് കേസ്. മോശം അനുഭവം ഉണ്ടായത് ബസ് കണ്ടക്ടറോട പരാതി പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ കണ്ടക്ടര്‍ ഡ്യൂട്ടിയിലിരിക്കെ കൃത്യനിര്‍വണത്തില്‍ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഉപദ്രവിച്ചയാള്‍ക്കെതിരെ അധ്യാപിക വനിത കമ്മീഷന് പരാതി നല്‍കി.

യുവതിയോട് മാപ്പ് പറയാന്‍ തയാറാണെന്ന് കണ്ടക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ട ഗതാഗതമന്ത്രി ആന്റണി രാജു യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top