
പരപ്പനങ്ങാടി: കോഴിക്കോട് – മലപ്പുറം അതിർത്ഥിയായ വള്ളിക്കുന്ന് കടലുണ്ടി നഗരത്തിൽ വൻ രസാലഹരി വേട്ട. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ.ടി ഷനൂജിൻ്റെ നേതൃത്വത്തിൽ ഒരാഴ്ച്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് 350ഗ്രാം MDMA യുമായി കോഴിക്കോട് കക്കട്ടിൽ സ്വദേശികളായ നരിപ്പറ്റ കമ്പനിമുക്ക് ചാലിൽ വീട്ടിൽ ലബീബ് ( 21), നരിപറ്റ നമ്പിത്താൻകുണ്ട് എളയിടത്ത് വീട്ടിൽ മുഹമ്മദ് അലി (28 ) എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
പെരുന്നാൾ ആഘോഷ വിപണി ലക്ഷ്യമിട്ട് വൻതോതിൽ രാസലഹരി കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്ക് എത്തുന്നതായുള്ള രഹസ്യ വിവരത്തിൽ മേൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം രാപ്പകൽ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. മയക്കുമരുന്ന് കടത്തികൊണ്ട് വന്ന സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. വിപണിയിൽ പതിനെട്ട് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എം ഡി എം എ മൊത്തവില്പന നടത്തുന്നവരിൽ പ്രധാനകണ്ണികളാണ് പിടിയിലായതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുള്ളതായും എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ് പറഞ്ഞു.
ഇൻസ്പെകർക്ക് പുറമെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശൻ, അജിത്, പ്രദീപ് കുമാർ കെ, പ്രിവന്റീവ് ഓഫീസർ ശിഹാബുദ്ദീൻ , വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, ഐശ്വര്യ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ,അരുൺ പി, രാഹുൽ, ജിഷ്ണാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.




