കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു

കൊച്ചി: സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു. 4 വിദ്യാര്‍ഥികളുടെ നില ഗുരുതരം. 64 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15 വിദ്യാര്‍ഥികള്‍ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവര്‍ നിരീക്ഷണത്തിലുമാണെന്ന് കലക്ടര്‍ സ്ഥിരീകരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് നായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെ വൈകീട്ട് ഏഴ് മണിയോടെയാണ് അതിദാരുണ അപകടം.

അസ്വാഭാവിക മരണത്തിന് കളമശേരി പൊലീസ് കേസെടുത്തു. ആശുപത്രിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. അതേസമയം പരുക്കേറ്റ വിദ്യാര്‍ഥികളുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അപകടത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തും.

കുസാറ്റില്‍ ഹെല്‍പ്ലൈന്‍ തുടങ്ങി, നമ്പര്‍: 8075774769. കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗംചേര്‍ന്നു. മരിച്ച നാലുപേരുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് . രാവിലെ ഏഴിന് നടപടികള്‍ ആരംഭിക്കും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി രാവിലെ തന്നെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും. ആന്‍ റിഫ്റ്റയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.  രണ്ട് മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലും രണ്ട് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തും. ഉച്ചയ്ക്ക് മുന്‍പായി മൃതദേഹങ്ങള്‍ വിട്ടുനല്‍കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുസാറ്റില്‍ പൊതുദര്‍ശനം നടത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top