പട്ടാപ്പകൽ വീട് കൊള്ളയടിക്കാൻ ശ്രമിച്ച കേസില്‍ 5 പേര്‍ കൂടി അറസ്റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിൽ അഞ്ച് പേര്‍ കൂടി പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദു റഊഫ്, മഞ്ചേരി പുല്ലാര മൂച്ചിക്കൽ സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് സ്വദേശി ഷിഹാൻ, ഒടായിക്കൽ സ്വദേശി അഫിൻ എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന അടക്കം നടത്തിയവരാണ് ഒടുവിൽ അറസ്റ്റിലായത്. മുഖം മൂടി ധരിച്ചെത്തിയ സംഘത്തിൻ്റെ ആക്രമണത്തിൽ വീട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.

ഡിസംബര്‍ 29ന് പട്ടാപ്പകൽ ആയിരുന്നു കവര്‍ച്ച ശ്രമം. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിന്‍റെ വീട്ടിലാണ് പ്രതികൾ എത്തിയത്. മുഖം മറച്ചും പ‍ര്‍ദ ധരിച്ചുമാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. അനധികൃത പണമുണ്ടെന്നും അത് വേണമെന്നും അക്രമികൾ ആവശ്യപ്പെട്ടു. ഇല്ലെന്ന് വീട്ടുകാര്‍ മറുപടി പറഞ്ഞ, മര്‍ദിച്ചു. വീട് അരിച്ചു പെറുക്കി. അതിനിടയിൽ നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കവര്‍ച്ചാ സംഘത്തിലേക്ക് എത്തിയത്. പ്രതികൾക്ക് വീട് മാറിയതാണോ എന്നുൾപ്പെടെ സംശയമുണ്ട്.

സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുൽ റാഷിഖ്, പന്തീരങ്കാവ് സ്വദേശി നിജാസ്, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആരിഫ്, മാറാട് സ്വദേശി മുഹമ്മദ് ഷെഫീർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തവരാണ് ഒടുവിൽ അറസ്റ്റിലായത്. കേസില്‍ ഇതുവരെ പത്ത് പ്രതികൾ പിടിയിലായി. പ്രതികൾ നേരത്തേയും സമാന കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top