Section

malabari-logo-mobile

വരള്‍ച്ച ഒരു യാഥാര്‍ഥ്യമാണെന്ന് നാം തിരിച്ചറിയണം -ഗവര്‍ണര്‍ പി. സദാശിവം

HIGHLIGHTS : വരള്‍ച്ച ഒരു യാഥാര്‍ഥ്യമാണെന്ന് നാം തിരിച്ചറിയണമെന്നും ജലസംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ വീടുകള്‍ മുതല്‍ ആരംഭിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം അഭിപ്രാ...

വരള്‍ച്ച ഒരു യാഥാര്‍ഥ്യമാണെന്ന് നാം തിരിച്ചറിയണമെന്നും ജലസംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ വീടുകള്‍ മുതല്‍ ആരംഭിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ഒലവജഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധജലം ലഭിക്കുകയെന്ന അവകാശം ദിനംതോറും നഷ്ടമാകുകയാണ്. ഇന്നത്തെക്കാലത്തെ പ്രധാന പ്രതിസന്ധികളായ കാലാവസ്ഥ വ്യതിയാനം, ആരോഗ്യപ്രശ്‌നങ്ങള്‍, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയവയ്‌ക്കെല്ലാം ജലലഭ്യതയുമായി ബന്ധമുണ്ട്.
സുലഭമായി ജലം ലഭിക്കുന്ന സ്ഥലമാണ് കേരളമെന്നാണ് വടക്കേ ഇന്ത്യയിലും മറ്റുമുള്ളവര്‍ കരുതുന്നത്. എന്നാല്‍ ഇവിടെയെത്തിയപ്പോഴാണ് കേരളത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലായത്. അതേസമയം, ഇത്രയധികം നദികളും, ജലാശയങ്ങളും ദേശീയ ശരാശരിയേക്കാള്‍ മഴയുമുള്ള കേരളത്തില്‍ വരെ കാലാവസ്ഥ വ്യതിയാനവും ജലലഭ്യതയും കുറയുന്നതില്‍ അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകള്‍ കാരണമാകുന്നുണ്ട്.
കര്‍ഷക കുടുംബമായ തന്റെ പറമ്പിലെ കിണറ്റിലെ വെള്ളം പമ്പ് ചെയ്യുന്നതിനുപോലും സമീപത്തെ കാവേരി നദീജലനിരപ്പില്‍ കുറവ് വരുമെന്നതിനാല്‍ നിയന്ത്രണമുണ്ട്. ജലക്ഷാമം പരിഹരിക്കുക സമൂഹത്തിന്റെ ആവശ്യമായതിനാല്‍ അത്തരം നിയന്ത്രണങ്ങള്‍ അംഗീകരിച്ച് കൃഷി നടത്താന്‍ മകന് നിര്‍ദേശം നല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവനില്‍ കുപ്പിവെള്ളം ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജലം ജനങ്ങളുടെ വിഭവമാണെന്നും വില്‍പനചരക്കല്ലെന്നും സന്ദേശം നല്‍കാനാണ് അങ്ങനെ ചെയ്തത്. കൂടാതെ, ജലസംരക്ഷണത്തിനായി രാജ്ഭവന്‍ വളപ്പില്‍ നിരവധി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്. കേരളത്തിലുള്ളവര്‍ വിദ്യാസമ്പന്നരാണെങ്കിലും നന്നായി കൃഷി ചെയ്യാന്‍ ഇനിയും പഠിക്കാനുണ്ട്.
ഹരിതകേരളം മിഷന്‍ മികച്ച പ്രവര്‍ത്തനമാണ് ജലസ്രോതസ്സുകളുടെ പുനരുജ്ജീനത്തിന് സംസ്ഥാനത്ത് നടത്തുന്നത്. മഴവെള്ള സംരക്ഷണത്തിനും അവബോധം വര്‍ധിച്ചിട്ടുണ്ട്. നിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ മഴവെള്ള സംരക്ഷണത്തിനുള്ള സംവിധാനമൊരുക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കണം. പ്രകൃതിദത്ത പരിഹാരങ്ങളായി കാടുകളും പുല്‍മേടുകളും സൃഷ്ടിക്കുകയും വേണം. കേരളത്തില്‍ പച്ചക്കറി കൃഷിക്ക് വിത്തും തൈകളും സര്‍ക്കാര്‍ നല്‍കുന്നത് ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചതായും സര്‍ക്കാര്‍ നടപടിക്ക് അവിടെ മികച്ച അംഗീകാരം ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
കടല്‍വെള്ളം ശുദ്ധീകരിക്കാനും മലിനജലശുദ്ധീകരണത്തിനും ചെലവുകുറഞ്ഞ പുതിയ പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിക്കണം. ജല പുനരുപയോഗമെന്ന സംസ്‌കാരം ഗാര്‍ഹികതലത്തില്‍ തന്നെ വേണം. കാര്‍ഷികമേഖലയിലെ ജല ഉപയോഗം ക്രമീകരിക്കാന്‍ ഡ്രിപ്പ്, മൈക്രോ ജലസേചന രീതികള്‍ പ്രോത്‌സാഹിപ്പിക്കണം. കുറഞ്ഞതോതില്‍ ജലം ആവശ്യമുള്ള കാര്‍ഷിക ഇനങ്ങള്‍ കണ്ടെത്താന്‍ ഗവേഷണങ്ങളുണ്ടാകണം. അത്തരം കൃഷിരീതികളും കാര്‍ഷിക ഇനങ്ങളും ഉപേയാഗിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളും പരിഗണിക്കണം. ജലസേചനത്തിനപ്പുറം മികച്ച ജലവിഭവ മാനേജ്‌മെന്റാണ് ആവശ്യം. ജലച്ചോര്‍ച്ച പൈപ്പിലായാലും വീട്ടിലായാലും ഓഫീസിലായാലും സാമൂഹ്യ കുറ്റകൃതമായി കണക്കാക്കണം. ഇത്തരത്തില്‍ ചോര്‍ച്ച കണ്ടാല്‍ അതൊഴിവാക്കാന്‍ ശ്രമിക്കണം.
വ്യവസായങ്ങള്‍ ജലസംസ്‌കരണത്തിനും പുനരുപയോഗത്തിനും സൗകര്യങ്ങളൊരുക്കണം. ജനങ്ങളില്‍ ഇത്തരത്തിലുള്ള അവബോധമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വ്യൂഹത്തെ സംരക്ഷിച്ച് കാലാവസ്ഥാവ്യതിയാനത്തെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കുന്ന ശ്രമങ്ങളില്‍നിന്ന് പിന്തിരിയണം. ജലസ്രോതസുകള്‍ അപ്രത്യക്ഷമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. കേപ്ടൗണ്‍ മുതല്‍ ബാംഗ്‌ളൂര്‍ വരെ ഇതിനുള്ള ഉദാഹരണങ്ങള്‍ ദൃശ്യമാകുന്നത് തീവ്രജലക്ഷാമത്തിന് അടുത്ത് നാമെത്തി എന്നതിന്റെ ഓര്‍മപ്പെടുത്തലാണ്. ഹരിതകേരളം മിഷനും മറ്റ് ജനകീയ ഇടപെടലുകളും ജലസംരക്ഷണത്തിന് പുതുവഴികള്‍ തുറന്നിട്ടുണ്ട്. മൃതപ്രായമായ നദികളെ ജനകീയ ഇടപെടലിലൂടെ പുനരുജ്ജീവിക്കാനായതിന്റെ ഉദാഹരണമാണ് വരട്ടാരെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, മന്ത്രി ജലദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എ. ജോഷി, കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനാമോള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും കെ.ആര്‍.ഡബ്യൂ.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്‍. അജയകുമാര്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് മൂന്ന് സെഷനുകളായി സെമിനാര്‍ നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!