ഖത്തറില്‍ഉല്‍ക്കാ വര്‍ഷമുണ്ടാകും.

ദോഹ:ഖത്തറിന്റെ ആകാശത്ത് ഇന്നുപുലര്‍ച്ചെയും നാളെയും ശക്തമായ ഉല്‍ക്കാ വര്‍ഷമുണ്ടാകും. ഉല്‍ക്കാ വര്‍ഷത്തോടൊപ്പം അഗ്നി ഗോളങ്ങളുടെ വര്‍ഷത്തിനും സാധ്യതയുണ്ട്. ഖത്തറി ഗോളശാസ്ത്രജ്ഞനും അറബ് യൂണിയന്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് ഉപദേശകസമിതി ചെയര്‍മാനുമായ ശൈഖ് സല്‍മാന്‍ ബിന്‍ ജബര്‍ ആല്‍താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അടുത്തകാലത്ത് ഉണ്ടായതില്‍ വച്ചേറ്റവും വലിയ ഉല്‍ക്കാവര്‍ഷമാകും ഇതെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രവചിക്കുന്നത്. മണിക്കൂറില്‍ 100 ഉല്‍ക്കകള്‍ വരെ വര്‍ഷിക്കുമെന്നാണ് കണക്കാക്കുന്നത്. പൊടിയും വാതകങ്ങളും അടങ്ങിയ ഗോളങ്ങള്‍ മണിക്കൂറില്‍ 211,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയിലേക്ക് പതിക്കുമ്പോഴാണ് അതിശക്തമായ ചൂടില്‍ തീഗോളങ്ങളായി മാറുന്നത്. ഇന്നും നാളെയും അര്‍ധരാത്രിക്കു ശേഷമായിരിക്കും ഉല്‍ക്കാ വര്‍ഷം ദൃശ്യമാവുക. എന്നാല്‍ പുലര്‍ച്ചയോടെ ഉല്‍ക്കാവര്‍ഷം അതിന്റെ പാരമ്യതയിലെത്തും.

സുര്യനില്‍ നിന്ന് അകലെ അതിനെ ചുറ്റിക്കൊണ്ടിരിക്കുന്ന പൊടിപടലങ്ങളും വാതകങ്ങളുമാണ് ഉല്‍ക്കയും തീഗോളങ്ങളുമായി മാറുന്നത്. ഇവയുടെ സമീപത്തു കൂടി ഭൂമി കടന്നു പോകുമ്പോഴാണ് ഭൂമിയുടെ ആകര്‍ഷണശക്തി മൂലം അവ അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നത്. എല്ലാ വര്‍ഷവും ആഗസ്റ്റ് 12, 13 തിയ്യതികളിലാണ് ഈ പ്രതിഭാസം അതിന്റെ പാരമ്യതയില്‍ എത്തുന്നത്. എന്നാല്‍ ഇത് കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയെന്നതിനപ്പുറം ആശങ്കപ്പെടേണ്ട സംഭവമല്ലെന്ന് ശൈഖ് സല്‍മാന്‍ ആല്‍താനി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top