
ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നതിനിടെ 47236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരു തുറമുഖത്തെത്തി. യുഎസിൽ നിന്നാണ് ദ്രവീകൃത പെട്രോളിയം വാതകവുമായി അമേരിക്കൻ കപ്പൽ എത്തിയത്. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്നാണ് എൽപിജിയുമായി സിങ്കപ്പൂർ പതാകയുള്ള ചരക്ക് കപ്പൽ എത്തിയത്.
ഞായറാഴ്ച രാവിലെ പൈക്സിസ് പയനിയർ എന്ന ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത് എത്തിയത്. ന്യൂ മാംഗ്ലൂർ തുറമുഖ അതോറിറ്റിയുടെ ഡെയ്‌ലി വെസൽ പൊസിഷൻ അനുസരിച്ച്, 47,236 മെട്രിക് ടൺ ഭാരമുള്ള ടാങ്കർ രാവിലെ 6 മണിയോടെ ബെർത്ത് നമ്പർ 13 ൽ നങ്കൂരമിട്ടു. ഫെബ്രുവരി 14നാണ് ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെട്ടത്.
1.1 ലക്ഷം ടൺ യുറൽസ് ക്രൂഡ് ഓയിലുമായി ‘അക്വാ ടൈറ്റൻ’ എന്ന കപ്പൽ എത്തിയതിന് പിന്നാലെയാണ് പൈക്സിസ് പയനിയറും എത്തിയത്. ഇതിന് പുറമെ, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കും ഈ ആഴ്ച മൂന്ന് ഇന്ത്യൻ കപ്പലുകൾ എൽപിജിയുമായി എത്തിയിരുന്നു.
പുലർച്ചെ തുറമുഖത്ത് ഏജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിലേക്ക് 16,714 ടൺ എൽപിജി ഡിസ്ചാർജ് ചെയ്യും.
പശ്ചിമേഷ്യയിൽ മൂന്നാഴ്ച നീണ്ടുനിന്ന യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, മാർച്ച് 31 വരെ ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുമായി വരുന്ന കപ്പലുകൾക്ക് കാർഗോ സംബന്ധമായ ചാർജുകളിൽ ന്യൂ മംഗളൂരു പോർട്ട് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. അതേസമയം വാണിജ്യ സിലിണ്ടർ കിട്ടാതെ ആയതോടെ പല ഹോട്ടലുകളും താൽക്കാലികമായി അടച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




