ഇറാൻ – അമേരിക്ക ചർച്ച; പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം തുടരും : ട്രംപ്

ഇസ്ലാമാബാദ് : പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾ ഇന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആരംഭിച്ചു. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘങ്ങൾ ഇസ്ലാമാബാദിൽ എത്തിച്ചേർന്നു.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി എത്തിയത്. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും സംഘത്തിലുണ്ട്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള 71 അംഗ സംഘമാണ് ഇറാനെ പ്രതിനിധീകരിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ പ്രധാന നിബന്ധനകളായി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഗസ്സയിലെയും ലെബനനിലെയും സാഹചര്യം ചർച്ചകളിൽ പ്രതിഫലിക്കാനിടയുണ്ട്.

വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രതിനിധികളാണ് ചർച്ചയ്ക്ക് എത്തുന്നതെങ്കിൽ ധാരണയുണ്ടാകില്ലെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് മേൽ ശക്തമായ സൈനിക നീക്കം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമുദ്ര വ്യാപാരത്തിന് ഭീഷണിയാകുന്ന തരത്തിൽ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് ഇരു രാജ്യങ്ങളെയും ചർച്ചയ്ക്കായി സ്വാഗതം ചെയ്തു. സംഘർഷം പരിഹരിക്കാനുള്ള ഈ ശ്രമം നിർണായക ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചൈന, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കിയെ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾ നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top