ദില്ലി: പഞ്ചാബ് അതിര്‍ത്തികളിലെ കര്‍ഷകരുടെ സമരം ഒന്‍പതാം ദിവസവും സംഘര്‍ഷ ഭരിതം. പൊലീസിന്റെ വെടിയേറ്റ് ഖനൗര്‍ അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീര്‍ വാതക ഷെല്ലുകള്‍ കൊണ്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം കര്‍ഷക നേതാക്കള്‍ നിരസിച്ചു.
അതേസമയം, ചലോ ദില്ലി മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തി വെച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയ്യേതര വിഭാഗം അറിയിച്ചു. യുവ കര്‍ഷകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്ന് ശംഭുവിലെ നേതാക്കള്‍ ഉള്‍പ്പടെ ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നിലവിലെ അവസ്ഥയില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തന്നെ രണ്ട് ദിവസം കൂടി തുടരും.
കര്‍ഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ യുവ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കര്‍ഷകന്റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തുവെന്നാണ് ആരോപണം. ഖനൗര്‍ അതിര്‍ത്തിയില്‍ ആണ് യുവ കര്‍ഷകന്‍ ശുഭ് കരണ് സിംഗ് കൊല്ലപ്പെട്ടത്. ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് എതിരായ നടപടിക്ക് കൂട്ട് നില്‍ക്കുന്നു എന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആണ് പ്രതികരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




