
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി (72) അന്തരിച്ചു. . ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്.
കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിര്‍’ (1990) എന്ന ചിത്രവും ചൗധരി നിര്‍മിച്ചു. ചേരന്‍ പാണ്ടിയന്‍ (1991), ഊര്‍ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), കീര്‍ത്തിചക്ര (2006), മാരീസന്‍ (2025) തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ നിർമിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് ചെന്നൈയിലെത്തിക്കും. ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തമിഴ്‌നാട് സ്വദേശിയായ മെഹ്ജബീനാണ് ഭാര്യ. പ്രശസ്ത നടന്മാരായ ജീവ, ജിത്തൻ രമേശ് എന്നിവരുൾപ്പെടെ നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിവരാണ് മറ്റു മക്കൾ. പിതാവ് നിർമിച്ച നിരവധി ചിത്രങ്ങളിൽ ജീവയും ജിത്തൻ രമേശും വേഷമിട്ടിട്ടുണ്ട്. മകൻ സുരേഷ് ചൗധരിയും നിർമാണ രംഗത്ത് സജീവമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




