ക്യൂബന്‍ തീരത്ത് വന്‍ ഭൂചലനം; അമേരിക്കയിലെ ഫ്‌ലോറിഡ വരെ പ്രകമ്പനം

ഹവാന: ക്യൂബന്‍ തീരത്ത് കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങള്‍ കുലുങ്ങി. അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റില്‍ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍, ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ക്യൂബയിലെ മാന്റുവ നഗരത്തില്‍ നിന്നും ഏകദേശം 65 മൈല്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂനിരപ്പില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലാണ് ഇത് സംഭവിച്ചത്. സാധാരണയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാത്ത ഫ്‌ലോറിഡയില്‍ പ്രകമ്പനം ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. മിയാമി, ഒര്‍ലാന്‍ഡോ, ടാമ്പ, ജാക്‌സണ്‍വില്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ചില ഉയര്‍ന്ന കെട്ടിടങ്ങളിലുള്ളവര്‍ ഓഫീസുകളില്‍ നിന്നും പുറത്തേക്കിറങ്ങി.

ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലും പരിസര പ്രദേശങ്ങളിലും കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ചെറിയ തരംഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനാമി ഭീഷണി നിലവിലില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. മെക്‌സിക്കോയുടെ ചില തീരദേശ മേഖലകളിലും ഈ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top