HIGHLIGHTS : മോസ്കോ: ഇന്ന് ലോകത്തെ ഏറ്റവുമധികം ആരാധകരുള്ള കായികവിനോദമായ കാല്‍പന്തുകളിയുടെ
മോസ്‌കോ: ഇന്ന് ലോകത്തെ ഏറ്റവുമധികം ആരാധകരുള്ള കായികവിനോദമായ കാല്‍പന്തുകളിയുടെ രാജാക്കന്‍മാരെ തീരുമാനിക്കുന്നതിനുള്ള മാമാങ്കത്തിന് തിരിതെളിയും. ഇനിയുള്ള മുപ്പത്തിരണ്ട് ദിവസം ലോകത്തിന് ഉറക്കമില്ലാത്ത രാവുകള്‍. 32 രാജ്യങ്ങളിലെ 736 കളിക്കാര്‍ 64 കളികളിലൂടെ ഫുട്‌ബോള്‍ ലോകത്തെ ചാമ്പ്യന്‍മാരാരണെന്ന് നിശ്ചയിക്കും. 21ാമത് ലോകകപ്പ് ഫുട്‌ബോളിന് ഇത്തവണ വേദിയാകുന്നത് മഞ്ഞിന്റെ പട്ടുടുത്ത പഴയ യുഎസ്എസ്ആറിന്റെ ഇന്നത്തെ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയാണ്.
പ്രാദേശിക സമയമായ 8.30 നാണ് ഉദ്ഘാടനമത്സരത്തിന്റെ കിക്കോഫ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. 80,000 പേര്‍ക്കിരിക്കാവുന്ന ലുഷ്‌നികി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. അതിന് മുമ്പായി റഷ്യന്‍ കലാകാരന്‍മാരുടെ നൃത്ത സംഗീതവിരുന്നും അരങ്ങേറും. ഈ സ്റ്റേഡിയത്തില്‍ തന്നെയാണ് ജുലൈ 15ന് ഫൈനല്‍ മത്സരവും അരങ്ങേറുക.
എട്ട് ഗ്രൂപ്പുകളായി തിരിച്ച് ആണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. നാളെ മുതല്‍ ദിനംപ്രതി മൂന്ന് മത്സരങ്ങള്‍ നടക്കും.
28ന് ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകും. പ്രീ ക്വാർട്ടർ 30ന് തുടങ്ങും. ജൂലൈ ആറിനും ഏഴിനുമാണ് ക്വാർട്ടർ ഫൈനൽ. സെമിഫൈനൽ ജൂലൈ 10നും 11നും. 14ന് ലൂസേഴ്സ് ഫൈനൽ കഴിഞ്ഞ് 15ന് ഫൈനല്‍
ലുഷ്‌നികി സ്‌റ്റേഡിയത്തിന് പുറമെ സെന്റ് പീറ്റേഴ്സ് ബർഗ്, സോച്ചി, എകതെറിൻബർഗ്, കസാൻ, നിഷ്നി നൊവ്ഗൊറോദ്, റൊസ്തോവ് ഓൺ ഡോൺ, സമാറ, സറാൻസ്ക്, വൊൾഗോഗ്രേഡ്, മോസ്കോ സ്പാർട്ടക്, കാലിനിൻഗ്രേഡ് സ്റ്റേഡിയങ്ങളിലായാണ് മുഴുവന്‍ കളികളും നടക്കുക
ആറാം കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ബ്രസീലിന്റെ സാംബാപടയ്ക്ക്തന്നെയാണ് ലോകകപ്പിന്റെ 21ാംപതിപ്പിലും ഏറെ ആരാധകരുള്ളത്. എന്നാല്‍ മറഡോണയുടെ ഫുട്‌ബോള്‍ മാജിക് കാലത്ത് ലോകകപ്പ് കണ്ടുപഠിച്ച മലയാളികള്‍ക്കിടയില്‍ അര്‍ജ്ന്റീനക്ക് ആരാധകരേറയാണ്. ടെക്കനിക്കല്‍ ഫുട്‌ബോളിന്റെ അപ്പോസ്തലന്‍മാരായ യൂറോപ്യന്‍രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള കപ്പിനായുള്ള ബലപരീക്ഷണം തന്നെയാണ് ഇത്തവണയും അരങ്ങേറുക 2002ല്‍ ബ്രസീല്‍ കപ്പടിച്ചതിന് ശേഷം ലോകകിരീടം യൂറോപ്പ് വിട്ടുകൊടുത്തിട്ടില്ല.
യൂറോപ്യന്‍ ലീഗില്‍ നിറസാനിധ്യമായ കരുത്തിന്റെ പ്രതീകങ്ങളായ നിരവധി താരങ്ങള്‍തന്നെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതീക്ഷ. ഏഷ്യയില്‍ നിന്ന് ജപ്പാന്‍, സൗദി അറേബ്യ, ദക്ഷിണകൊറിയ, ഇറാന്‍ എന്നീടീമുകളാണ് ഉളളത്.
കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയോട് തകര്‍ന്നടിഞ്ഞ(7-1)തിന്റെ ഓര്‍മ്മകള്‍ കിരീടപ്രതീക്ഷകള്‍ക്കൊപ്പം ബ്രസീലിനെ വേട്ടയാടും. നിലവിലെ ചാമ്പ്യന്‍മാരായ കരുത്തരായ ജര്‍മ്മനി ഇത്തവണയും കപ്പ് സ്വപനം കാണുന്നുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ജര്‍മ്മന്‍ പടയിലേക്ക് ഊര്‍ജ്ജം ഒഴുകിയിറങ്ങുന്നത് മനോഹരമായൊരു കാഴ്ചയാണ്.
മെസി വിടപറയുമെന്ന് കരുതുന്ന ഈ ലോകകപ്പ് തങ്ങള്‍ക്ക് സ്വന്തമാക്കണമെന്ന കടുത്ത ആഗ്രഹത്തിലാണ് അര്‍ജന്റീനയും അവരുടെ ആരാധകരും. രണ്ടുതവണയാണ് അര്‍ജന്റീന ലോകകപ്പ് നേടിയട്ടുള്ളത്. 1978ലും 1986ലും.
മുന്ന്തവണ ലോകകപ്പ് നേടിയ പ്രതിരോധതന്ത്രജ്ഞരായ ഇറ്റലിക്ക് ഇത്തവണ യോഗ്യത നേടാനായില്ല.
കാത്തിരിക്കാം ഇനി മണിക്കൂറുകള്‍ മാത്രം രാത്രികളെ പകലാക്കുന്ന ഈ മനോഹരകായികമാമാങ്കത്തോടപ്പം സഞ്ചരിക്കാന്‍.