HIGHLIGHTS : പാലക്കാട് :സംഘപരിവാര്‍ സംഘടനകള്‍ രാജ്യവാപകമായി നടത്തുന്ന മതംമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍
പാലക്കാട് :സംഘപരിവാര്‍ സംഘടനകള്‍ രാജ്യവാപകമായി നടത്തുന്ന മതംമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വ്യത്യസ്‌ത നിലപാടുമായി കോണ്‍ഗ്രസ്സ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് മതവും മതംമാറ്റവും അത്രവലിയ കാര്യമല്ലന്ന മട്ടിലുള്ള അഭിപ്രായം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
പോസ്‌റ്റ് ഇങ്ങനെ
”ഈ മതം എന്നൊക്കെ പറയുന്നത് അങ്ങനെ വലിയ ഇരുമ്പുലക്ക ഒന്നുമല്ലെന്നും ആളുകള്‍ക്ക് ഇഷ്ടപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും മാറാൻ കഴിയുന്ന ഒന്നാണെന്നും വരുന്നത് ഒരുകണക്കില്‍ നല്ലതാണെന്നാണ് എന്റെ തോന്നല്‍ അല്ലെങ്കില്‍ ത്തന്നെ യാദൃശ്ചികമായി ഏതെങ്കിലും ഒരു കുടുംബത്തില്‍ ജനിച്ചു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ആ കുടുബത്തിന്റെ മതത്തെ ഒരു വല്ല്യ സംഭവമായി ആജീവനാന്തം തലയിലേറ്റി കൊണ്ടുനടക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് മതം മാറേണ്ടവര്‍ മാറട്ടെ, മതങ്ങളില്‍ നിന്ന് തന്നെ മാറേണ്ടവര്‍ അതിന് പുറത്ത് വരട്ടെ”
ഘര്‍വാപസി എന്ന പേരില്‍ കേരളത്തിലടക്കം നടന്ന മതംമാറ്റപരപാടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യസഭയിലടക്കം വന്‍ പ്രതിഷേധത്തിനിടയാക്കി അവസരത്തിലാണ് ബല്‍റാമിന്റെ ഈ പോസ്‌റ്റ്.
സംഘപരിവാര്‍ ശക്തികളുടെ ഫാസിസറ്റ് രീതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് ബല്‍റാം. മതമേലധ്യക്ഷന്‍മാരുടെ രാഷ്ട്രീയത്തിലുള്ള അവിഹിതമായ ഇടപെടലിനെ കുറിച്ചും കേരളസമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സവര്‍ണ്ണ രാജ വിധേയത്വത്തെക്കുറിച്ചും ശക്തമായ വിയോജിപ്പ് തുറന്നപറയാന്‍ ആര്‍ജ്ജവം കാണിച്ച കേരളത്തിലെ ചുരക്കം ചില യുവനേതാക്കളില്‍ ഒരാളാണ് വിടി ബല്‍റാം. ബല്‍റാമിന്റെ ഈ പോസ്‌റ്റും ഒരു സംവാദത്തിന് തിരികൊളുത്തുമെന്ന് കരുതാം.