Section

malabari-logo-mobile

വിഎസ്‌ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍

HIGHLIGHTS : തിരുവനന്തപുരം: വിഎസ്‌ അച്ചുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ക്യാബിനറ്റ്‌ പദവിയോടെ ചെയ...

തിരുവനന്തപുരം: വിഎസ്‌ അച്ചുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ക്യാബിനറ്റ്‌ പദവിയോടെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്‌. നിയമപരമായുള്ള സാങ്കേതിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും വിഎസ് ചുമതല ഏറ്റെടുക്കുകയെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു.

വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന ഇരട്ടപ്പദവി വിഷയം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയിരുന്നു. പ്രതിപക്ഷ ബഹളത്തോടെയാണ് ബില്‍ പാസാക്കിയത്. എംഎല്‍എമാര്‍ക്ക് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷനാകുന്നതിനുളള അയോഗ്യത നീക്കം ചെയ്യല്‍ ഭേദഗതി ബില്ലാണ് സഭ പാസാക്കിയത്. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു.

sameeksha-malabarinews

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഈ ബില്‍ കൊണ്ടു വരുന്നതിന്റെ ആവശ്യകത എന്തെന്ന്് മനസിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. 1951ലെ മൂലനിയമത്തിലാണ് ഭേദഗതി വരുത്തിയത്. നേരത്തെ ചര്‍ച്ചയ്‌ക്കെടുത്ത ബില്‍ സബജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്നാണ് ബില്‍ പാസാക്കിയത്. ഇനി മന്ത്രിസഭ യോഗം ചേര്‍ന്ന് ഭരണ പരിഷ്‌കാര കമ്മിഷനിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കും.

വിഎസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന് വി എസും അനുകൂലമായിരുന്നു. വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്ദന് പദവികള്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. തീരുമാനം വൈകുന്നതിലുളള അതൃപ്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പിബിയില്‍ പ്രകടിപ്പിച്ചിരുന്നു. വിഎസിന് ഉചിതമായ പദവി നല്‍കണമെന്നും എന്നാല്‍ അതുവഴി സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!