Section

malabari-logo-mobile

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പുനരധിവാസം നടത്തണോയെന്ന്  സര്‍ക്കാര്‍ ആലോചിക്കുന്നു: മുഖ്യമന്ത്രി

HIGHLIGHTS : *ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തും *വീട് ശുചീകരണത്തിന് കൂടുതല്‍ പേര്‍ പങ്കാളികളാകണം പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്...

*ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തും
*വീട് ശുചീകരണത്തിന് കൂടുതല്‍ പേര്‍ പങ്കാളികളാകണം
പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്‌നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകമാണ്. ആഗസ്റ്റ് 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ച എം. എല്‍. എമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനര്‍നിര്‍മാണ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുക.

തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തണം. ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് . വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാരിന് വലിയ തോതില്‍ സഹായം ലഭിക്കുന്നുണ്ട്. ലോകത്തെ വിവിധ ജനസമൂഹം സഹായവും പിന്തുണയുമായി രംഗത്തുണ്ട്. വിഭവസമാഹരണത്തിനൊപ്പം ഇവയെല്ലാം ചേരുമ്പോള്‍ ദുരന്തം മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. നഴ്‌സറി കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വരുന്നു. എല്ലാവര്‍ക്കും പങ്കാളിത്തം ലഭിക്കുന്ന ഒരു കര്‍മ്മ പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കും.

sameeksha-malabarinews

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സുപ്രീം കോടതി ജഡ്ജിമാര്‍ ഡല്‍ഹിയില്‍ ഒരുമിച്ച് ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. അത്തരം ഇടപെടല്‍ അത്യന്തം ശ്‌ളാഘനീയമാണ്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ഘടകത്തിനൊപ്പം ഏതു തരം പുനര്‍നിര്‍മാണമാണ് വേണ്ടതെന്നും നിശ്ചയിക്കണം.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. ആഗസ്റ്റ് 21ന് 3,91, 494 കുടുംബങ്ങളിലെ 14,50,707 പേരാണ് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 53703 കുടുംബങ്ങളിലെ 1,97,518 പേരാണുള്ളത്. ഭൂരിഭാഗവും പുനരധിവാസത്തിന്റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചുപോയി. വീടുകള്‍ താമസ യോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. യുവജനങ്ങള്‍ നല്ല പങ്ക് വഹിക്കുന്നു. വീട് ശുചീകരണത്തില്‍ പങ്കാളികളാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകണം.
ആലപ്പുഴയിലെയും വടക്കന്‍ പറവൂര്‍, ആലുവ മേഖലകളിലെയും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചില സ്‌കൂളുകളൊഴിച്ച് മറ്റുള്ളവയെല്ലാം 29ന് പ്രവര്‍ത്തനം തുടങ്ങും.
ദുരന്ത വേളയില്‍ പോലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും പോലീസിന് ലഭിക്കേണ്ടതുണ്ട്. പോലീസിന്റെ ആധുനികവത്കരണ പ്രക്രിയയില്‍ ഇതും ഉള്‍പ്പെടുത്തും.

കരിഞ്ചയും പൂഴ്ത്തിവയ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സിവില്‍ സപ്ലൈസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും കൂടുതല്‍ സ്റ്റാളുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാലിന്യങ്ങള്‍ പുഴകളിലേക്കും നദികളിലേക്കും തിരികെ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!