HIGHLIGHTS : കോട്ടക്കല്‍: 44 മനുഷ്യജീവനുകള്‍ കത്തിയെരിഞ്ഞ പൂക്കിപ്പറമ്പിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് പതിനഞ്ചാണ്ട്. 2001 മാര്‍ച്ച് 11 ന് ഗുരുവായൂ...
കോട്ടക്കല്‍: 44 മനുഷ്യജീവനുകള്‍ കത്തിയെരിഞ്ഞ പൂക്കിപ്പറമ്പിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് പതിനഞ്ചാണ്ട്. 2001 മാര്‍ച്ച് 11 ന് ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്കു പോയ പ്രണവം ബസാണ് പൂക്കിപറമ്പില്‍ യാത്രക്കാര്‍ക്ക് ചിതയൊരുക്കിയത്. ഇറക്കത്തില്‍ അമിതവേഗതയില്‍ പോകുന്നതിനിടെ ലീഫ് പൊട്ടി നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. 43 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ദിവസങ്ങള്‍ കഴിഞ്ഞ് ആശുപത്രിയിലുമാണ് മരിച്ചത്. നിലവില്‍ കോഴിച്ചെനയിലെ ദേശീയപാത അധികൃതരുടെ അധീനതയിലുള്ള സ്ഥലത്ത് മണല്‍വാഹനങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. ഇതിന് എതിര്‍വശമാണ് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ബസപകടം നടന്നത്.
സംസ്ഥാന ചരിത്രത്തില്‍ വാഹനത്തിന് തീപിടിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച അപകടത്തില്‍ ഒന്നാമതാണ് പൂക്കിപ്പറമ്പ് അപകടം. അന്ന് കോഴിച്ചെന ക്യാമ്പിലുള്ള റാപിഡ് ആക്ഷന്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പൂക്കിപ്പറമ്പ് ബസപകടത്തിന് ശേഷം മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ ബസുകളില്‍ നടപ്പാക്കിയ എമര്‍ജന്‍സി വാതില്‍ സംവിധാനം നിലവില്‍ പരിശോധിച്ചു ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കു തന്നെ വേണ്ടത്ര താല്‍പര്യമില്ല. വലിയ തീപിടിത്തങ്ങളുണ്ടാവുന്ന സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ദേശീയപാതക്കരികില്‍ ഒരു ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള സജീവമായ ആലോചനയും ഓര്‍മയില്‍ മറഞ്ഞു. അപകടം നടന്ന പ്രദേശത്ത് ഇപ്പോഴും അപകടനിവാരണത്തിനായുള്ള പദ്ധതികളൊന്നും നടപ്പിലാക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.