HIGHLIGHTS : പരപ്പനങ്ങാടി: കടുത്ത വറുതിക്കിടയിലെത്തിയ റമസാന്‍ നോമ്പില്‍ ഉള്ളുരുകി കടലോരം. പറഞ്ഞറിയിക്കാനാവാത്ത ദുരിതവും കഷ്ടപാടുകളും മാസങ്ങളായി തീരത്തെ
പരപ്പനങ്ങാടി: കടുത്ത വറുതിക്കിടയിലെത്തിയ റമസാന്‍ നോമ്പില്‍ ഉള്ളുരുകി കടലോരം. പറഞ്ഞറിയിക്കാനാവാത്ത ദുരിതവും കഷ്ടപാടുകളും മാസങ്ങളായി തീരത്തെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് കടലിന്റെ മക്കളെയാണ്.
കടലാക്രമണവും ട്രോളിംഗ് നിരോധനവരും മഴയും മത്സ്യതൊഴിലാളികളെ ആകെ തളര്‍ത്തിയിരിക്കുകയാണ്. ആറ് മാസത്തിലേറെയായി കടലമ്മ കനിഞ്ഞിട്ട്. നന്നായി മത്സ്യം ലഭിക്കുന്നകാലത്തുപോലും പകലന്തിയോളം കരകാണാ കടലിനോട് മല്ലടിച്ച് വെറും കയ്യോടെ കരക്കണയുന്ന ദുരവസ്ഥയാണുള്ളത്. മത്സ്യ ചാകരയുടെ ആഹ്ലാദാരവങ്ങള്‍ക്ക് പകരം ആരവങ്ങളടങ്ങിയ തീരമാണ് കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയുള്ള ജില്ലയിലെ കടലോരം
ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുത്തും ഉള്ളതെല്ലാം പെറുക്കിവിറ്റും വള്ളവും വലകളും വാങ്ങിയവര്‍ തിരിച്ചടയ്‌ക്കാനാവാതെ കടക്കെണിയിലാണ്. ഇതിനുപുറമെ കടലാക്രമണം കാരണം ഉണ്ടായ വന്‍ നാശനഷ്ടങ്ങള്‍ ഇവരെ തീരാ ദുരിതത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്. മഴയും വേലിയേറ്റവും കാരണം കിണറുകളില്‍ ഉപ്പുവെള്ളം കയറിയിരിക്കുന്നത് ശുദ്ധജലക്ഷാമത്തിനും ഇടയാക്കിയിരിക്കുകയാണിവിടെ.
ട്രോളിംഗ് നിരോധനം പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ബാധകമല്ലെങ്കിലും ജില്ലയുടെ തീരത്തു നിന്ന് മത്സ്യങ്ങള്‍ കൂട്ടത്തോട്ടെ പലായനം ചെയ്‌തത് മൂലം ഇന്ധന നഷ്ടവും അദ്ധ്വാനവും പാഴാവുകയാണ്. സുലഭമായി ലഭിച്ചിരുന്ന മത്തി പോലും തീരത്തു നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. നോമ്പ്‌്‌കാലമായതിനാല്‍ അന്യ ജില്ലകളില്‍ പോയി മീന്‍പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളികള്‍.
മത്സ്യം കിട്ടാകനിയായതോടെ മത്സ്യമേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ചാപ്പകളിലെയും ഐസ്‌ഫാക്ടറികളുടെയും ചടുമട്ട് തൊഴിലാളികളുടെയും സ്ഥിതി ദയനീയമായിരിക്കുകയാണ്. കടലോരത്തെ പട്ടണി തീരദേശത്തെ വ്യാപര സ്ഥാപനങ്ങളെ വരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
പുണ്യമാസത്തിന്റെ പുണ്യം തങ്ങള്‍ക്ക് കി്‌ട്ടാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് കടലിന്റെ മക്കള്‍.