HIGHLIGHTS : ബംഗളൂരു: 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധാവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.20 ഓടെയാണ് വിക്ഷ...
ബംഗളൂരു: 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധാവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.20 ഓടെയാണ് വിക്ഷേപണം നടത്തിയത്. കാർട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ച കർട്ടോസാറ്റ് -രണ്ട്. നൂതന കാമറകൾ ഉള്ളതിനാൽ മേഘാവൃതമായ ആകാശത്ത് നിന്ന് ഭൂപ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്താൻ ഉപഗ്രഹത്തിന് സാധിക്കും. കർട്ടോസാറ്റ് -രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമുണ്ട്. 30 നാനോ ഉപഗ്രഹങ്ങൾക്ക് ആകെ 243 കിലോയാണ് ഭാരം.
ഭൗമ നിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ്-രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആർ.ഒ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിക്കുന്നത്.
ഓസ്ട്രിയ, ബെൽജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരി ജില്ലയിലെ തക്കല നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി നിർമിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങൾ.