HIGHLIGHTS : ആണത്തക്കരുത്തിനെന്റെയോ ആങ്ങളക്കരുത്തിന്റെയോ തണലിലേക്ക് അവരെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ആരായാലും അപമാനിക്കുന്നത് ഈ പോരാളികളെയും അവരുടെ പ്രസ്ഥാനമ...
ആണത്തക്കരുത്തിനെന്റെയോ ആങ്ങളക്കരുത്തിന്റെയോ തണലിലേക്ക് അവരെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ആരായാലും അപമാനിക്കുന്നത് ഈ പോരാളികളെയും അവരുടെ പ്രസ്ഥാനമായ എസ് എഫ് ഐയെയും തന്നെയാണെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മറ്റിയംഗം നിതീഷ് നാരായണന്‍.
തൃശ്ശൂരിലെ വിവേകാന്ദകോളേജില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടാനെത്തിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപിക്കാരോട് ഒറ്റയ്ക്ക് എസ്എഫ്‌ഐയുടെ വനിതാനേതാവ് സരിത വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഒരു പോസ്റ്റ് എസ്എഫ്‌ഐ കേന്ദ്രങ്ങളില്‍ നിന്ന് ചിലര്‍ ‘ വാശിയും തെമ്മാടിത്തരവും ഈ പ്രസ്ഥാനത്തിലെ പെണ്‍പുലികളോട് വേണ്ടെന്നും അകത്തും പുറത്തും നല്ല നട്ടെല്ലുള്ള ആങ്ങളമാര്‍ അവള്‍ക്കുണ്ടെന്ന്’ എന്ന പോസ്റ്റുമായി രംഗത്തെത്തിയത്. ഈ പോസ്റ്റ് ചിലര്‍ പൊക്കിപ്പിടിച്ച് നടന്നെങ്ങിലും ചില കേന്ദ്രങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്എഫ്‌ഐ കേന്ദ്രഎക്‌സിക്യുട്ടീവ് കമ്മറ്റിയംഗ നിതീഷ് നാരായണന്‍ രംഗത്തെത്തിയത്.
ഇടത് പക്ഷപ്രസ്ഥാനങ്ങളില്‍പോലും നിലനില്‍ക്കുന്ന ആണത്ത, ആങ്ങളക്കരുത്തിനെതിരെ രൂക്ഷമായ വിമര്‍ശനം തന്നെയാണ് പോസറ്റില്‍ ഉയര്‍ത്തുന്നത്. ആനുകാലിക വിദ്യാര്‍ത്ഥി പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടുള്ള ഈ കുറിപ്പ് ഏറെ ശ്രദ്ധേയമായി.
ഈ ഫേസ്ബുക്ക് കുറിപ്പന്റെ പൂര്‍ണ്ണരൂപം.
തൃപുരയിൽ ആർ എസ് എസുകാരാൽ വീട് കയറി ആക്രമിക്കപ്പെട്ട SFl അഖിലേന്ത്യാ ഉപാദ്ധ്യക്ഷ സഖാവ് നിലഞ്ജന റോയ് യും തൃശ്ശൂരിലെ വിവേകാനന്ദ കോളേജിൽ എബിവിപി തെമ്മാടിക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്ക് കീഴടങ്ങാതിരുന്ന SFI നേതാവ് സഖാവ് സരിതയും നിർഭയം രാഷ്ട്രീയ പ്രവർത്തനം തുടരും. ആണത്തക്കരുത്തിനെന്റെയോ ആങ്ങളക്കരുത്തിന്റെയോ തണലിലേക്ക് അവരെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ആരായാലും അപമാനിക്കുന്നത് ഈ പോരാളികളെയും അവരുടെ പ്രസ്ഥാനമായ എസ് എഫ് ഐയെയും തന്നെയാണ്. ഇന്നലെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് മാരിയപ്പൻ ഉൾപ്പടെയുള്ള പതിനൊന്ന് സഖാക്കൾക്കും നിലഞ്ജനയെയും സരിതയെയും പോലുള്ളവർക്കും എല്ലാം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയത്തിന്റെ തണലും തഴമ്പുമാണ് ഊർജ്ജം. ഒരു കൂട്ടർ ആദർശ ധീരരും മറ്റൊരു കൂട്ടം ആങ്ങളപ്രാപികളും എന്ന അശ്ലീലം എസ് എഫ് ഐക്ക് ആഘോഷിക്കാനുള്ളതല്ല. സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യശരിമകൾക്കും രക്തസാക്ഷിത്വങ്ങളുടെ ത്യാഗഭരിതമായ ഓർമ്മകൾക്കും പകരുവാനാകുന്ന ആവേശമൊന്നും ആങ്ങളഘോഷണങ്ങൾ കൈമാറ്റം ചെയ്യുന്നുമില്ല.
പറഞ്ഞു വരുന്നത്, രാഷ്ട്രീയമായ ഐക്യപ്പെടലുകൾക്കപ്പുറം മറ്റൊന്നും ആരിൽ നിന്നായാലും ഞങ്ങളെ മോഹിപ്പിക്കുന്നില്ല എന്ന്..