HIGHLIGHTS : കോട്ടക്കല്‍: അക്കൗണ്ട് സ്റ്റേറ്റ്മെന്റിലെ കോടികൾ കണ്ട് അമ്പരന്ന് മലപ്പുറം കോട്ടക്കൽ എസ്.ബി.ഐ ശാഖയിലെ ഉപഭോക്താക്കൾ. ഒരു കോടിയോളം രൂപ എത്തിയെന്ന...
കോട്ടക്കല്‍: അക്കൗണ്ട് സ്റ്റേറ്റ്മെന്റിലെ കോടികൾ കണ്ട് അമ്പരന്ന്
മലപ്പുറം കോട്ടക്കൽ എസ്.ബി.ഐ ശാഖയിലെ ഉപഭോക്താക്കൾ. ഒരു കോടിയോളം രൂപ എത്തിയെന്നും ഉടൻ അക്കൌണ്ട് പ്രവർത്തന രഹിതമായെന്നുമാണ് പരാതി. അതേസമയം ഒരുകോടി രൂപ പരിധിവച്ച് അക്കൗണ്ടുകൾ മരവിപ്പിച്ചതാണെന്നും ഉപഭോക്താക്കൾ കെ.വൈ.സി രേഖകൾ സമർപ്പിക്കാത്തതാണ് നടപടിക്ക് കാരണമെന്നും ബാങ്ക് വിശദീകരിച്ചു.
മലപ്പുറം കോട്ടക്കലിലെ എസ്.ബി.ഐ ശാഖയിലായിരുന്നു നിമിഷങ്ങൾക്കകം അക്കൗണ്ടിൽ കോടികൾ മറിയുന്ന അദ്ഭുത പ്രതിഭാസം. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലേക്കാണ് കോടികളുടെ അജ്ഞാത നിക്ഷേപം എത്തിയത്. ഒരോ അക്കൗണ്ടിലും 90 ലക്ഷം മുതല്‍ ഒരു കോടിവരെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഏത് അക്കൗണ്ടില്‍ നിന്നാണ് തുക നിക്ഷേപിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല. ഒരു ജീവനക്കാരാന്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് വന്‍ തുക കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് ജീവനക്കാരും പരിശോധിച്ചപ്പോള്‍ വന്‍തുക കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതോടെ ഇവര്‍ക്ക് ശമ്പളം പിന്‍വലിക്കാനും പറ്റുന്നില്ല.
അതേസമയം കെ.വൈ.സി രേഖകൾ സമർപ്പിക്കാത്തവരുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനുള്ള നടപടിയായിരുന്നു ഇതെന്നാണ് ബാങ്കിൻറെ വിചിത്രവാദം.
ഒരുകോടിയുടെ നെഗറ്റീവ് ബാലൻസ് കൃത്രിമമായി
ചേർത്തു. കെ.വൈ.സി നടപടി പൂർത്തിയാക്കിയിരുടെ അക്കൗണ്ടുകൾ പുനസ്ഥാപിച്ചുവെന്നും ബാങ്ക് വ്യക്തമാക്കി. എന്നാൽ ഒരു അറിയിപ്പിൽ തീർക്കാവുന്ന വിഷയത്തിൽ അനാവശ്യ ഭീതി പരത്തിയതിൽ ബാങ്കിനെതിരെ വിമർശനം ഉയരുകയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് നടപടിക്ക് ഇരകളായ കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാർ ആവശ്യപ്പെട്ടു.