HIGHLIGHTS : വംശനാശ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്ന ഔഷധ സസ്യമാണ് കായാമ്പൂ. സമുദ്രനിരപ്പിൽനിന്നും 1200 മീറ്റർ വരെ ഉയരമുള്ള
രാജേഷ്. വി
വംശനാശ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്ന ഔഷധ സസ്യമാണ് കായാമ്പൂ. സമുദ്രനിരപ്പിൽനിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത അർദ്ധ നിത്യഹരിത വനങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ചെടിയുടെ വേര്, ഇല, കായ് എന്നിവയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.ആരെയും ആകർഷിക്കുന്ന നിറഭംഗിയോടുകൂടിയ പൂക്കളാണ് ഇവയ്ക്ക്. കാശാവ് ചെടി, കായാവ്, അഞ്ന മരം, കനലി, ആനക്കൊമ്പി എന്നും ഈ ഔഷധസസ്യം വിവിധ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.
ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ശ്രീലങ്കയിലും കാണപ്പെട്ടിരുന്ന ഇവ ഇന്ന് അപൂർവ്വമായി മാറി. കായാമ്പൂ ചെടി പൂത്ത കാഴ്ച ഇന്ന് ഏറെ കൗതുകത്തോടെയാണ് കാണുന്നത്. പൂക്കൾക്ക് നല്ല ഗന്ധമാണ്. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഈ ചെടി ഹിന്ദു വിശ്വാസങ്ങളിലും വലിയ സ്ഥാനമാണ്. ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ നിറത്തെ കാശാവ് പൂവിന്റെ നിറവുമായി ഉപമിച്ച് അദ്ദേഹത്തെ കായാമ്പൂ വർണ്ണൻ എന്ന് വിളിക്കാറുണ്ട്.
10-15 അടി ഉയരത്തിൽ വളരെ സാവധാനത്തിൽ വളരുന്ന കാശാവിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതിനാൽ അവ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. കത്തിയുടെ പിടിയുണ്ടാക്കുന്നതിനും ചെണ്ടക്കോൽ, കാളപൂട്ട് വടി എന്നിവയ്ക്കും ഉപയോഗിച്ചു വരുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും ഇവയുടെ ശിഖരം എടുക്കാറുണ്ട്.ഏറെ മധുരമാണ് ഇവയുടെ ഇലകൾക്ക്. കായ്കൾക്കും പൂക്കളുടെ നിറം തന്നെ. കുന്നിൻ പ്രദേശങ്ങളിലെ ചെങ്കൽ ക്വാറികളുടെ വരവോടെയാണ് ഇവ അപ്രത്യക്ഷമാവാൻ തുടങ്ങിയത്