HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് മുസ്ലിംലീഗ് അല്ലാത്തൊരു കക്ഷിക്ക് മേല്‍കൈ ലഭിക്കുന്നത്. എന്നാല്‍
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് മുസ്ലിംലീഗ് അല്ലാത്തൊരു കക്ഷിക്ക് മേല്‍കൈ ലഭിക്കുന്നത്. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ മൂല്യങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള യാതൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിനും തങ്ങള്‍ തയ്യാറല്ലെന്ന് ജനകീയ വികസനമുന്നണി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പരപ്പനങ്ങാടി നഗരസഭ ആര്‍ ഭരിക്കുമെന്ന് സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയാകുന്ന വേളയിലാണ് തങ്ങളുടെ നിലപാട് ജനകീയ മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തുതന്നെ മലബാറിന്യൂസിനോട് വ്യക്തമാക്കിയത്.
പരപ്പനങ്ങാടിയിലെ ജനങ്ങള്‍ ആഗ്രഹിച്ചത് കളങ്കിതമായ നിലവിലെ ഭരണകൂടത്തെ പുറത്തിരുത്താനാണ് ഇതിനായാണ് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിച്ചത്. ഇതിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ അതിന് വേണ്ടി രാഷ്ട്രീയ സത്യസന്ധത കളഞ്ഞുകുളിച്ച് യാതൊരു നീക്കുപോക്കും നടത്താന്‍ തയ്യാറല്ലെന്നും നിയാസ് വ്യക്തമാക്കി. പരപ്പനങ്ങാടിയുടെ സമൂലവും നൂതനവുമായ വികസനം യാഥാര്‍ത്ഥ്യമാവാന്‍ തിരഞ്ഞെടുക്കപ്പെട്ട കൂടുതല്‍ പ്രതിനിധികള്‍ തങ്ങളോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും നിയാസ്.വ്യക്തമാക്കി
ആകെയുള്ള 45 ഡിവഷനുകളില്‍ 20 സീറ്റാണ് യുഡിഎഫിനുള്ളത്. ലീഗ് വിമതനായി മത്സരിച്ച ചിറമംഗലം ഡിവിഷനിലെ ഹരിദാസന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് വിവരം. 18 സീറ്റുള്ള ജനകീയമുന്നണിക്കൊപ്പം രണ്ട് സ്വതന്ത്രരും അണിചേരുമെന്നാണ് റിപ്പോര്‍്‌ട്ട്. ബാക്കിയുള്ള നാല് അംഗങ്ങള്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചവരാണ്.
നിലവിലെ യുഡിഎഫിലെ ഘടകകക്ഷികളായ കോണ്‍ഗ്രസ് അംഗത്തിന്റെയും ജനാതാദള്‍ അംഗത്തിന്റെയും നിലാപാടുകള്‍ നിര്‍ണായകമാണ്. ചിറമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അനീഷിനെതിരെ റിബലിനെ മത്സരിച്ച് ജയിച്ച ഹരിദാസനെ മുസ്ലിംലീഗ് തിരിച്ചെടുത്തത് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടണ്ട്. നവംബര്‍ 12 നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. 18ന് പുതിയ ഭരണസമിതി നിലവില്‍ വരും.