HIGHLIGHTS : പരപ്പനങ്ങാടി: ഇന്ദുലേഖയിലൂടെ സത്രീത്വത്തിനു വേണ്ടി ആദ്യം ശബ്‌ദമുയര്‍ത്തിയ കഥാകൃത്താണ് ഒ ചന്തുമേനോന്‍ എന്ന് ഡോ എംഎന്‍ കാരശ്ശേരി പറഞ്ഞു. പരപ്പനങ്ങാ...
പരപ്പനങ്ങാടി: ഇന്ദുലേഖയിലൂടെ സത്രീത്വത്തിനു വേണ്ടി ആദ്യം ശബ്‌ദമുയര്‍ത്തിയ കഥാകൃത്താണ് ഒ ചന്തുമേനോന്‍ എന്ന് ഡോ എംഎന്‍ കാരശ്ശേരി പറഞ്ഞു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളജില്‍ ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലിയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്‌ത്രീത്വത്തെ പരിവര്‍ത്തിപ്പിച്ച നോവലായാണ് ഇന്ദുലേഖയെ ചരിത്രം അടയാളപ്പെടുത്തുന്നത്. ആധൂനീകരണം കടന്നുവന്ന നോവല്‍കൂടിയാണിത്. സമൂഹത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ മാറ്റങ്ങള്‍ക്ക് നോവല്‍ കാരണമായി. ഒരു അണയായിരുന്നു 1889-ല്‍ നോവലിന്റെ വില. ഒരു അണക്ക് ഒരു ചാക്ക് അരി കിട്ടുന്ന കാലമായിരുന്നു അത്. എന്നിട്ടും നോവലിനോട് പ്രിയം തോന്നിവാങ്ങിയവരാണ് ആകാലഘട്ടത്തിലെ സമൂഹം. നോവല്‍ ഉയര്‍ത്തിയ സാമൂഹിക ചിന്താധാരയാണ് അതിനു കാരണം. കാരശ്ശേരി പറഞ്ഞു.
കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്. സഹകരണ വകുപ്പ്. കേരള സാഹിത്യ അക്കാദമി. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളജ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയുള്ള ആഘോഷം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തെ നന്‍മയുടെ വഴിയില്‍ നടക്കാനുതുകന്നതായിരിക്കണം സാഹിത്യ രചനകളെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. നല്ല പുസ്‌തകങ്ങളും വിവര്‍ത്തനങ്ങളും കുറഞ്ഞ കാലമാണിത്. വായനക്കാരന്റെ പക്ഷം ചേര്‍ന്നുള്ള രചനകളാണ് കാലഘട്ടത്തിനാവശ്യം. തന്റെ രചനവായിച്ച് തിന്‍മയിലേക്ക് പോയാലും വേണ്ടിയില്ല എന്ന് കരുതുന്ന എഴുത്തുകാര്‍ സമൂഹത്തിന്റെ നേര് മനസ്സിലാക്കാന്‍ തയ്യാറാവണം. സമൂഹത്തില്‍ പരിവര്‍ത്തനത്തിനു ഹേതുവായ നോവലാണ് 1889ലെ ഒയ്യാരത്ത് ചന്തുമേനോന്റെ ഇന്ദുലേഖ. തന്റേടിയായ ഇന്ദുലേഖയെന്ന കഥാപാത്രം ആ കാലഘട്ടത്തിലെ അരുതായ്‌മകള്‍ക്കെതിരെയുള്ള ശബ്‌ദമായി അവതരിപ്പിക്കപ്പെട്ടതിലൂടെ കഥാകാരന്റെ മനസ്സില്‍ സാമൂഹിക പരിവര്‍ത്തനമായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു. ലളിതമായ ഭാഷയിലൂടെയാണ് നോവലിനെ അവതരിപ്പിച്ചത്. പ്രസിദ്ധീകരിച്ച് മൂന്ന് മാസം കൊണ്ടു തന്നെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയെന്നത് അക്കാലത്തെ വായനപ്രിയത്തെയും സാമൂഹിക മാറ്റത്തിനു കൊതിക്കുന്നതിന്റെയും അടയാളമായിരുന്നു. ഇംഗ്ലീഷ് പതിപ്പുകള്‍ ഇന്ദുലേഖയെ ആഗോള പ്രശസ്‌തമാക്കിയെന്നും ബഷീര്‍ പറഞ്ഞു. നാടിന്റെ സാഹിത്യ പാരമ്പര്യം കാത്തു സൂക്ഷിക്കണം. എഴുത്തുകാരെ അംഗീകരിക്കുന്നതില്‍ മലയാളി പിറകിലാണ്. മലയാള ഭാഷാ പിതാവിനു പോലും ഈ അവഗണന നേരിട്ടു. പത്തു വര്‍ഷം മുമ്പാണ് തുഞ്ചത്താചാര്യന്റെ മണ്ണില്‍ ഉചിതമായ സ്‌മാരകം യാഥാര്‍ത്ഥ്യമായത്. ബഷീര്‍ പറഞ്ഞു.
സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ കെകെ സൈതലവി അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് എ അഹമ്മദ്‌കുട്ടി പതാകയുയര്‍ത്തി. എക്‌സിബിഷനും പുസ്‌തകമേളയും ഡോ എംഎന്‍ കാരശ്ശേരി ഉദ്‌ഘാടനം ചെയ്‌തു. ഇന്ദുലേഖ നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി ഡോ എംഎന്‍ കാരശേരി മുന്‍സിഫ് രശ്‌മിക്ക് നല്‍കി പുറത്തിറക്കി. ഉമര്‍ ഒട്ടുമ്മല്‍. റഷീദ് പരപ്പനങ്ങാടി, സി അബ്‌ദുറഹിമാന്‍കുട്ടി. പ്രൊഫ കെ മുഹമ്മദ്. കെപി ഫാത്തിമ ബീവി. കെകെ നഹ. വിപി സോമസുന്ദരന്‍. ബുഷ്‌റ ഹാറൂണ്‍. സി നബീര്‍ അഹ്‌സന്‍. എം അഹമ്മദലി, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, സിഎച്ച് ഇഖ്‌ബാല്‍. ഒ ഷൗക്കത്തലി, ഡോ വിപി ഹാറൂണ്‍ റഷീദ്. സൈതലവി കടവത്ത്, പ്രസംഗിച്ചു. ദര്‍പ്പണം സെഷന്‍ ഒഡേപെക് ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്‌തു. വികെ ജാഫര്‍ അധ്യക്ഷത വഹിച്ചു. സിപി വത്സന്‍. സായ് കിഷോര്‍ പ്രസംഗിച്ചു. ഒറ്റയാള്‍ നാടകവും ഇന്ദുലേഖ ഫിലിംഷോയും അരങ്ങേറി. രണ്ടാം ദിവസമായ ഇന്ന് ബുധന്‍ കാലത്ത് 9 മണിക്ക് കോളജ് ആര്‍സ് ഫെസ്റ്റ് സ്‌പെക്‌ട്രം പരിപാടികള്‍ നടക്കും. മൈലാഞ്ചി ഫെയിം സനൂഫ മുഖ്യാതിഥിയായിരിക്കും. ജനുവരി 5വരെ വിവിധ സെഷനുകളോയെ നീണ്ടു നില്‍ക്കുന്നതാണ് ആഘോഷം. 5ന് 4മണിക്ക് സമാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബ് അധ്യക്ഷത വഹിക്കും.