HIGHLIGHTS : ദോഹ. ചരിത്രത്തില്‍ നിന്നും പലരേയും മാറ്റി നിര്‍ത്താനും മറ്റു പലരേയും ചരിത്രത്തിന്റെ ഭാഗമാക്കാനുമുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്ന സമകാലിക സമൂഹത്തി...
ദോഹ. ചരിത്രത്തില്‍ നിന്നും പലരേയും മാറ്റി നിര്‍ത്താനും മറ്റു പലരേയും ചരിത്രത്തിന്റെ ഭാഗമാക്കാനുമുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്ന സമകാലിക സമൂഹത്തില്‍ ചരിത്രത്തിന്റെ സത്യസന്ധവും സൂക്ഷ്‌മവുമായ പുനര്‍വായന ഏറെ പ്രസക്തവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനുമായ എ. എ. ബഷീര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയ പ്രചരണത്തിന്റെ ശക്‌തമായ മാധ്യമമായി ചരിത്രം മാറുന്നുമ്പോള്‍ സത്യസന്ധവും നീതിനിഷ്ടവുമായ ചരിത്രം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും മതേതര സ്വഭാവവും സംരക്ഷിക്കുവാന്‍ അനുപേക്ഷ്യമാണ്. ദേശീയ വികാരം മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഭൂരിപക്ഷ ന്യൂനപക്ഷ സമൂഹങ്ങള്‍ ഒറ്റക്കെട്ടായി തോളോട് തോള്‍ ചേര്‍ന്ന് പൊരുതി നേടിയതാണ് രാജ്യത്തിന്റെ സ്വാതന്ത്യം. അധിനിവേശ ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തെ മറി കടക്കാന്‍ കഴിയുന്ന സൗഹാര്‍ദ്ധവും സ്‌നേഹവും നിലവില്‍ക്കുവാന്‍ നേരായ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.
ഭൂതകാലവും വര്‍ത്തമാനവും തമ്മിലുള്ള സംവാദമാണ് ചരിത്രമെന്നും അത് ഭാവിയിലേക്കുള്ള വഴികാട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. സത്യം മാത്രം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ചരിത്രം മനോഹരവും ഉപകാരപ്രദവുമാകുമെന്ന് ചരിത്രം സത്യം മാത്രമായിരുന്നെങ്കില്‍ എത്ര ഗംഭീരമായിരുന്നേനെ എന്ന ടോള്‍സ്‌റ്റോയിയുടെ പ്രശസ്‌തമായ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളേയും സ്‌നേഹിക്കുവാനും സഹായിക്കുവാനുമാണ് ചരിത്രം പഠിപ്പിക്കുന്നത്. വെറുപ്പിന്റെയും പകയുടേയും വികാരങ്ങള്‍ക്ക് ഇവിടെ കുത്തിവെക്കപ്പെടുന്നത് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ്. വികലമാക്കപ്പെട്ട ചരിത്രം സ്‌ക്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കപ്പെടുന്നേടത്തോളം കാലം ഇന്ത്യയില്‍ ശാശ്വതമായ മതസൗഹാര്‍ദ്ധം സാധ്യമാവില്ല എന്നാണ് ഗാന്ധിജി പറഞ്ഞത്.
യൂറോപ്യന്‍ അധിനിവേശത്തെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന പാശ്ചാത്യ കേന്ദ്രീകൃത ചരിത്രം വാസ്‌തവങ്ങളെ തിരസ്‌ക്കരിക്കുകയോ വികലമാക്കുകയോ ചെയ്യുന്നതാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളും സാമൂഹ്യ സൗഹാര്‍ദ്ധവും തകര്‍ത്ത് അമൂല്യ നിധികളും സ്വത്തുക്കളും കൊള്ളയടിക്കുവാന്‍ വന്ന സാമ്രാജ്യത്വ ശക്തികളുടെ ആഗമനമാണ് ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ തുടക്കമെന്നാണ് ഓറിയന്റലിസ്‌റ്റുകള്‍ പ്രചരിപ്പിച്ചത്. ഇത് ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. യൂറോപ്യന്മാരുടെ ആഗമനം രാജ്യത്തിന് സമ്മാനിച്ചത് പുരോഗമനമല്ല മറിച്ച് വന്‍ സാംസ്‌കാരിക നഷ്ടങ്ങളായിരുന്നു, അദ്ദേഹം പറഞ്ഞു.
ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ചരിത്രത്തിന്റെ പ്രയാണത്തില്‍ അനശ്വര സാന്നിധ്യം അടയാളപ്പെടുത്തിയ പല വിസ്‌മയ വ്യക്തിത്വങ്ങളുടേയും ഓര്‍മകളാണ് വര്‍ത്തമാന ഭാവി സമീപനങ്ങള്‍ രൂപപ്പെടുന്നതെന്നും ഇത്തരം വ്യക്തി പ്രഭാവങ്ങളെ ഊതിക്കെടുത്തുവാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക ജീര്‍ണതകളുടേയും അരാചകത്വത്തിന്റേയും പിടിയില്‍ നിന്നും പലപ്പോഴും രാജ്യത്തെ രക്ഷിച്ചത് വിസ്‌മയ വ്യക്തിത്വങ്ങളായിരുന്നു. ചരിത്ര വസ്‌തുകളെ നശിപ്പിക്കുവാനും ചരിത്രം പുനര്‍നിര്‍മിക്കുവാനുമുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ അത്യന്തം ഗുരുതരമായ സാംസ്‌കാരിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നതിനും ആധുനിക മുലാളിത്ത സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായം പോലും പുനക്രമീരിക്കുന്ന ലോകത്ത് മാനവികതയും മാനുഷിക മൂല്യങ്ങളും അവഗണിക്കപ്പെടുകയും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വികാരങ്ങള്‍ വളരുകയും ചെയ്യും ചെയ്യും. ഇത്തരം ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.