HIGHLIGHTS : ചെന്നൈ: തമിഴ്‌നാട് തീരത്തെ പിടിച്ചുലച്ച വര്‍ധ ചുഴലിക്കാറ്റില്‍ പത്തുപേര്‍ മരിച്ചു. മണിക്കൂറില്‍ 130 മുതല്‍ 150 കിലോമീറ്റര്‍വരെ വേഗത്തിലാണ് ചുഴലിക്ക...
ചെന്നൈ: തമിഴ്‌നാട് തീരത്തെ പിടിച്ചുലച്ച വര്‍ധ ചുഴലിക്കാറ്റില്‍ പത്തുപേര്‍ മരിച്ചു. മണിക്കൂറില്‍ 130 മുതല്‍ 150 കിലോമീറ്റര്‍വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കാറ്റിലും പേമാരിയിലും തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത നാശനഷ്ടമാണ് സംഭവിച്ചത്.
ഇരുപതിനായിരത്തോളം പേരെ ദുരിതബാധിതകേന്ദ്രങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. റെയില്‍- റോഡ്- വ്യോമഗതാഗതം സ്തംഭിച്ചു. ചെന്നൈ വിമാനത്താവളം അടച്ചിട്ടു. ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ നാലുമണിക്കൂറോളം നീണ്ട സംഹാരതാണ്ഡവത്തില്‍ വന്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി. വൈദ്യുതി, ജലവിതരണം താറുമാറായി. കല്‍പ്പാക്കം ആണവനിലയത്തിനും തമിഴ്നാട്ടിലെ ജലസംഭരണികള്‍ക്കും സുരക്ഷ ശക്തമാക്കി. ചെന്നൈ മറീന ബീച്ചില്‍ ശക്തമായ മണല്‍ക്കാറ്റ് അനുഭവപ്പെട്ടു. ജനങ്ങള്‍ തിങ്കളാഴ്ച രാത്രിവരെ വീടിനു പറത്തിറങ്ങരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കര- വ്യോമ- നാവിക സേനകള്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നു. ദിവസങ്ങള്‍ക്കുമുമ്പേ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കാനായാതിനാല്‍ വന്‍ ആള്‍നാശം ഒഴിവായി. വരും ദിവസങ്ങളിലും തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലി തിങ്കളാഴ്ച ഉച്ചയോടെയാണ് തീരത്ത് പ്രവേശിച്ചത്. അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണവും വെള്ളവും സംഭരിച്ച് നാവികസേന രണ്ട് കപ്പല്‍ ചെന്നൈയില്‍ സജ്ജമാക്കി. പ്രളയമേഖലയില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക ഡൈവിങ് വിദഗ്ധരുടെ സംഘത്തെയും ഏര്‍പ്പെടുത്തി. അടിയന്തരസാഹചര്യം നേരിടാന്‍ സന്നദ്ധമാണെന്ന് ചെന്നൈ താമ്പരത്തെ വ്യോമതാവളം അറിയിച്ചു. നഗരത്തില്‍ പ്രളയജലം നിറഞ്ഞ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടി ആരംഭിച്ചു.