HIGHLIGHTS : നവതിയുടെ നിറവിലെത്തിയ വരകളുടെ തമ്പുരാനെ കാണാനും കേൾക്കാനും അനുഗ്രഹങ്ങളും ഉപദേശങ്ങളുമേറ്റുവാങ്ങാനുമായി അവരെത്തി. വട്ടംകുളം നെല്ലിശ്ശേരി എ യു പി സ്കൂ...
നവതിയുടെ നിറവിലെത്തിയ വരകളുടെ തമ്പുരാനെ കാണാനും കേൾക്കാനും അനുഗ്രഹങ്ങളും ഉപദേശങ്ങളുമേറ്റുവാങ്ങാനുമായി അവരെത്തി. വട്ടംകുളം നെല്ലിശ്ശേരി എ യു പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ലോക പ്രസിദ്ധ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരിയെ തേടി അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കുട്ടികളെ സ്വീകരിച്ച അദ്ദേഹം കലയും ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ലളിതമായ ഭാഷയിൽ അവരുമായി പങ്കുവെച്ചു. എല്ലാ മനുഷ്യരിലും ഒട്ടേറെ കഴിവുകൾ അന്തർലീനമായി കിടക്കുന്നുണ്ടെന്നും ഓരോരുത്തരും അതിൽ ചില കഴിവുകൾ കൂടുതൽ പ്രകടമാക്കുന്നുണ്ടെന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തനിക്ക് കലയിലാണ് കഴിവ് പ്രകടിപ്പിക്കാനായത്- വിനയത്തിന്റെ ഭാഷയിലുള്ള അഭിപ്രായപ്രകടനം ഒരു മഹാമനുഷ്യന്റെ മനസ്സ് വായിച്ചെടുക്കാൻ പര്യാപ്തമായതായിരുന്നു.പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ നമ്പൂതിരിയെ പൊന്നാട ചാർത്തി ആദരിച്ചു.നവതിയുടെ മധുരമായി കേക്ക് മുറിച്ചു വിതരണം ചെയ്തു.അധ്യാപകരായ പി.നൂർജഹാൻ , പി കെ നൌഫൽ ,എം ജി രമ്യ,കെ വി സുലൈഖ,സിന്ധു ഇ ടി, പി നബീസ, ടി ഉമാദേവി എന്നിവർ നേതൃത്വം നല്കി.പി ടി എ ഭാരവാഹികളായ സി വി ഹംസത്തലി , എ എം ഫാറൂഖ്, അലി ചിയ്യാന്നൂർ, കെ വി മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.