Section

malabari-logo-mobile

വഴികളിലുണ്ടാവണം, ജാഗ്രതയുടെ കണ്ണും കാതും

HIGHLIGHTS : പുതുമണം മാറാത്ത മണവാട്ടി പത്തൊമ്പതുകാരി സമീറ മൂന്നു ദിവസത്തിനുള്ളില്‍ വിധവയായി......ബൈക്കില്‍ നിന്നും തെറിച്ചു വീണ ശരീഫ കുഞ്ഞുങ്ങളെ തനിച്ചാക്കി യാത...

അബ്ദുല്‍ സുബൈര്‍ എം.പി (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടി)
അബ്ദുല്‍ സുബൈര്‍ എം.പി
(മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടി)

പുതുമണം മാറാത്ത മണവാട്ടി പത്തൊമ്പതുകാരി സമീറ മൂന്നു ദിവസത്തിനുള്ളില്‍ വിധവയായി……ബൈക്കില്‍ നിന്നും തെറിച്ചു വീണ ശരീഫ കുഞ്ഞുങ്ങളെ തനിച്ചാക്കി യാത്രയായി….. സ്വപ്‌നഭവനത്തില്‍ പാലുകാച്ചാന്‍ നിയോഗമില്ലാതെ സവിത…..മകന്‍ ഓടിച്ച ബൈക്കില്‍ നിന്നും വീണ്‌ അമ്മ….അച്ഛന്‍ പിറകോട്ട്‌ എടുത്ത കാറിനടിയില്‍പെട്ട്‌ ഏക പുത്രന്‍….അമിത വേഗത്തിലോടിയ സ്‌കൂള്‍ ബസിനടിയില്‍ പെട്ട്‌ വിദ്യാര്‍ഥിനി….

നമ്മുടെ നിരത്തുകളുടെ വൃത്താന്തങ്ങള്‍ നമ്മെ കണ്ണീരണിയിക്കാത്ത ദിനങ്ങള്‍ അപൂര്‍വമാണ്‌. നിരത്തുകളിലെ ചോരകളങ്ങളില്‍ നിന്ന്‌ തീരാദുരിതത്തിലേക്ക്‌ എടുത്തെറിയപ്പെടുന്നവരുടെ വേറെയും കദനകഥകള്‍ സാന്ത്വന ശുശ്രൂഷയുമായി നടക്കുന്ന പാലിയേറ്റീവ്‌ പ്രവര്‍ത്തകരുടെ പക്കലുണ്ട്‌. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നേടത്ത്‌ വൈകല്യങ്ങളും അവശതകളും ചോദ്യചിഹ്നമായി മാറുന്നവര്‍. അകാലത്തില്‍ ഊന്നുവടിയിലും വീല്‍ചെയറിലും വാട്ടര്‍ബെഡിലും അഭയം പ്രാപിക്കേണ്ടി വന്നവര്‍. ആശ്വസ വചനങ്ങളും സാന്ത്വനസ്‌പര്‍ശനങ്ങളും സഹായ ഹസ്‌തങ്ങളും മാത്രം കൂട്ടിനുള്ളവര്‍.

sameeksha-malabarinews

നിയമം അനുസരിക്കാനുള്ള വിമുഖതയാണ്‌ ദുരന്തങ്ങളിലേക്കും അതിനുശേഷമുള്ള തീരാദുരിതങ്ങളിലേക്കും നമ്മെ തള്ളിവിടുന്നത്‌. അതല്ലായിരുന്നുവെങ്കില്‍ കരഞ്ഞുവിളിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ മുമ്പില്‍ തൂവെള്ള വസ്‌ത്രത്തില്‍ പൊതിഞ്ഞ അച്ഛനമ്മമാരെ നമുക്ക്‌ കാണിക്കേണ്ടി വരില്ലായിരുന്നു. അച്ഛനമ്മമാര്‍ ഒരിക്കലും നോവിച്ചിട്ടില്ലാത്ത പൊന്നുമക്കള്‍ക്ക്‌ രണ്ടാനമ്മയെയും രണ്ടാനച്ഛനെയും രക്ഷാധികാരിയാക്കേണ്ടി വരില്ലായിരുന്നു. അതിരറ്റ്‌ സ്‌നേഹിച്ച്‌ ജീവിതം തുടങ്ങിയവര്‍ക്ക്‌ വഴിയില്‍ വെച്ച്‌ മറ്റൊരാളുടെ കൂടെ ജീവിതയാത്ര തുടരേണ്ടിവരില്ലായിരുന്നു. അമ്മയുടെ ലാളനയേല്‍ക്കേണ്ട സമയത്ത്‌ അതില്ലാതെ പോകുന്ന കുഞ്ഞുങ്ങള്‍ എന്തുമാത്രം നിര്‍ഭാഗ്യമാന്മാരാണ്‌. ജീവിതത്തില്‍ താങ്ങായി നില്‍ക്കണമെന്ന്‌ കൊതിക്കുന്നവര്‍ ആരൊക്കെയോ തണലില്‍ ജീവിതം തള്ളിനീക്കുന്നത്‌ എത്ര അസഹനീയമാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്ക്‌ പ്രകാരം ലോകത്ത്‌ റോഡ്‌ അപകടങ്ങളില്‍ പന്ത്രണ്ട്‌ ലക്ഷത്തിലേറെ പേര്‍ മരിക്കുകയും അഞ്ചു കോടിയിലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ 2020 ആകുമ്പോഴേക്കും ലോകത്ത്‌ മരണകാരണങ്ങളില്‍ മൂന്നാംസ്ഥാനം റോഡപകടങ്ങള്‍ക്കാകും. 86 ശതമാനത്തിലേറെ അപകടങ്ങള്‍ നടക്കുന്നത്‌ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളിലാണ്‌. ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിലധികം റോഡപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഇതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുകയും ചെയ്യുന്നു.
നിയമം നിയമത്തിന്റെ വഴിക്ക്‌, നാം നമ്മുടെ വഴിക്ക്‌ എന്ന ചിന്ത മോട്ടോര്‍ വാഹന നിയമത്തിന്റെ കാര്യത്തിലാണ്‌ ഇന്ത്യക്കാര്‍ കൂടുതലും വെച്ചുപുലര്‍ത്തുന്നത്‌. മറ്റു നിയമങ്ങള്‍ അനുസരിക്കുന്നവര്‍ പോലും മോട്ടോര്‍ വാഹന നിയമം തരം കിട്ടുമ്പോള്‍ ലംഘിച്ചുനോക്കും. ശിക്ഷയുടെ കാഠിന്യം കുറഞ്ഞതാകാം ഇതിനു കാരണം. നിയമലംഘനത്തിനുള്ള പിഴശിക്ഷ ഒഴിവാക്കി കിട്ടാന്‍ സകല സമ്മര്‍ദ്ധങ്ങളും പയറ്റുകയും ചെയ്യും. ഇതേയാളുകള്‍ വിദേശ രാജ്യങ്ങളില്‍ പോയാല്‍ തികഞ്ഞ ജാഗ്രതയോടെ നിയമം അനുസരിച്ച്‌ ജീവിക്കുന്നതാണ്‌ വിരോധാഭാസം. നിരത്തുകളിലെ നിയമലംഘകര്‍ക്ക്‌ അവിടെ ഒരു തരത്തിലുള്ള ഇളവും ലഭിക്കുകയില്ല. ശിപാര്‍ശകളും സമ്മര്‍ദങ്ങളും അവിടെ വിലപോവില്ല. കൊച്ചുന്നാളിലെ അനുവര്‍ത്തിച്ച്‌ തുടങ്ങേണ്ട ജീവിത ശൈലിയെ കേവലമൊരു നിയമമായി കണ്ടതാണ്‌ നമ്മള്‍ ചെയ്യുന്ന തെറ്റ്‌. ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീപകരണതലം തൊട്ട്‌ മാതാപിതാക്കള്‍ സ്‌നേഹപൂര്‍വം പകര്‍ന്നുനല്‍കേണ്ട വിശേഷ ഗുണങ്ങളാണ്‌ നിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍. മാതാപിതാക്കള്‍ വീടുകളിലും അധ്യാപകര്‍ പ്രൈമറി ക്ലാസുകളിലും പഠിപ്പിച്ചുതുടങ്ങേണ്ടതാണിവ. നിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ അന്ന്‌ തൊട്ടേ പാലിച്ചുതുടങ്ങിയാല്‍ ആയുസിന്റെ പാതി പിന്നിട്ടവര്‍ക്ക്‌ പിറകെ ബോധവത്‌ക്കരണ ക്ലാസുകളുമായി നടക്കേണ്ടി വരില്ല.

മാതാപിതാക്കളും മക്കളും അറിയേണ്ടത്‌

റോഡില്‍ ഏങ്ങനെ സുരക്ഷിതരായിരിക്കണമെന്ന്‌ നമ്മുടെ കുട്ടികളെ പറഞ്ഞ്‌ മനസ്സിലാക്കുക. കുട്ടികളില്‍ ഗതാഗത അവബോധമുണര്‍ത്തുകയും അവരെ റോഡ്‌ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുകയും വേണം. അവരോട്‌ എങ്ങനെയാണ്‌ റോഡ്‌ മുറിച്ചു കടക്കേണ്ടത്‌, കാറില്‍ യാത്ര ചെയ്യുമ്പോള്‍ എങ്ങനെയാണ്‌ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കേണ്ടത്‌, എവിടെയാണ്‌ കാര്‍ നിര്‍ത്തി ഇറങ്ങേണ്ടത്‌, ഏതു വഴിയാണ്‌ നടക്കേണ്ടത്‌ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഒരു വാഹനനിയമവും ലംഘിക്കാതിരിക്കുക. അവരോടൊത്ത്‌ ഹെല്‍മറ്റ്‌ ഉപയോഗിക്കാതെയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടുള്ള ഡ്രൈവിങും പിന്നീട്‌ പരസ്യമായ നിയമലംഘനത്തിന്‌ അവര്‍ക്ക്‌ പ്രേരണയാകും.
അഞ്ചുവയസ്സ്‌ വരെയുള്ള കുട്ടികളെ വളരെ സൂക്ഷിച്ച്‌ റോഡ്‌ മുറിച്ചു കടക്കാന്‍ സഹായിക്കേണ്ടതുണ്ട്‌. റോഡ്‌ മുറിച്ച്‌ കടക്കുമ്പോഴും നടപ്പാതയുടെ അരികിലൂടെ നടക്കുമ്പോഴും കുട്ടികളുടെ കയ്യില്‍ മുറുകെ പിടിക്കൂക. റോഡ്‌ മുറിച്ച്‌ കടക്കുമ്പോള്‍ എന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ നിങ്ങളുടെ കുട്ടിയോട്‌ വിശദീകരിക്കുക. എപ്പോഴാണ്‌ സുരക്ഷിതരായി റോഡ്‌ മുറിച്ചുകടക്കാന്‍ നിങ്ങള്‍ തീരുമാനിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക്‌ ഇതിലൂടെ കഴിയും. റോഡില്‍ കുട്ടികളെ എപ്പോഴും നിയന്ത്രിക്കുക. റോഡിലെ ചിഹ്നങ്ങള്‍, വരകള്‍, ട്രാഫിക്‌ ലൈറ്റുകള്‍ എന്നിവയെ കുറിച്ച്‌ കുട്ടികള്‍ക്ക്‌ വിശദീകരിച്ച്‌ കൊടുക്കുക. റോഡ്‌ മുറിച്ച്‌ കടക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി കുട്ടികള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുക. പ്രക്രിയ അനുസരിച്ച്‌ കുട്ടികളെ റോഡ്‌ മുറിച്ചു കടക്കാന്‍ പഠിപ്പിക്കുക. റോഡുവക്കില്‍ നില്‍ക്കുക. റോഡിനിരുവശവും നോക്കുക. വാഹനങ്ങള്‍ വരില്ല എന്ന്‌ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റോഡ്‌ മുറിച്ചു കടക്കുക. സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുക. തെറ്റുണ്ടങ്കില്‍ തിരുത്തുക. രാത്രി കാലങ്ങളില്‍ വേഗത്തില്‍ തിരിച്ചറിയാവുന്ന വിധം തിളങ്ങുന്ന നിറമുള്ള വസ്‌ത്രങ്ങള്‍ കുട്ടികള്‍ ധരിക്കുന്നു എന്നുറപ്പുവരുത്തുക. കാര്‍ യാത്രയില്‍ സീറ്റ്‌ ബെല്‍റ്റുകള്‍ ധരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. 18 വയസ്സിനുമുമ്പുള്ള ഡ്രൈവിങ്‌ അനുവദിക്കരുത്‌.
സ്വന്തം കുഞ്ഞ്‌ കയറുന്ന സ്‌കൂള്‍ വാഹനത്തിന്റെ സുരക്ഷ മാതാപിതാക്കള്‍ അറിയണം. ഓട്ടോറിക്ഷകള്‍ സ്‌കൂള്‍കൂട്ടികളെ കുത്തിനിറച്ചുള്ള യാത്ര അധ്യാപകരും രക്ഷിതാക്കളും അധികൃതരെ അറിയിക്കണം. തന്റെ കുട്ടിയെ കൊണ്ടുപോകുന്ന വാഹനത്തിന്റ ഡ്രൈവര്‍ ആരാണെന്നും അതില്‍ കയറ്റുന്ന കുട്ടികളുടെ എണ്ണം എത്രയാണെന്നും അറിയണം. എങ്ങിനെയാണ്‌ ഡ്രൈവര്‍ വാഹനം ഓടിക്കുന്നത്‌ എന്ന്‌ കുട്ടികളോട്‌ ചോദിച്ചു മനസ്സിലാക്കണം. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ മക്കളോട്‌ ശ്രദ്ധിക്കാന്‍ പറയണം. ബാല്യത്തില്‍ നല്‍കുന്ന ഈ നിയമബോധനം മുതിര്‍ന്നാലും അവരുടെ ജീവിതചര്യയായി തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സമയത്ത്‌ ഗതാഗതം വളരെ കുടൂതലാണ്‌. കാല്‍നടയായും സൈക്കിളിലും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അതിവേഗതയിലുള്ള ഗതാഗത മൂലം സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഇന്ത്യയില്‍ 60% അപകടങ്ങളിലും ഇരകള്‍ കാല്‍നടക്കാരാണ്‌. ഇതില്‍ ആറു ശതമാനം അപകടങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌. കാല്‍നടയാത്രക്കാരായ കുട്ടികള്‍ക്കാണ്‌ മുതിര്‍ന്നവരേക്കാല്‍ അപകടസാധ്യത. ഓരോ ദിവസവും ലക്ഷകണക്കിനു കുട്ടികള്‍ സ്‌കൂളിലേക്കോ ബസ്‌ സ്‌റ്റോപ്പിലേക്കോ കാല്‍നടയായി പോകുന്നു. യാത്രയുടെ മുഴുവന്‍ ഭാഗം അല്ലെങ്കിലും കുറച്ചുഭാഗം കാല്‍നടയായി സഞ്ചരിക്കുന്ന കുട്ടികളെ അപകട സാധ്യതയുള്ള റോഡുപയോക്താക്കളുടെ ഗണത്തിലാണ്‌ പെടുത്തിയിട്ടുള്ളത്‌. കാല്‍നടയാത്രക്കാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്‌ റോഡു മുറിച്ചു കടക്കുമ്പോഴാണ്‌.
അതുകൊണ്ട്‌ റോഡ്‌ ശരിയായി ഉപയോഗിക്കുന്നതിനെ പറ്റി കുട്ടികളെ പഠിപ്പിക്കാന്‍ ഈ അവധിക്കാലത്തെങ്കിലും നാം സമയം കണ്ടെത്തണം. സീബ്രാവരയില്‍ വാഹനങ്ങളേക്കാള്‍ കാല്‍നടയാത്രക്കാര്‍ക്കാണ്‌ മുന്‍ഗണന. സീ്‌ബ്രാവരകള്‍ കൂടാതെ കാല്‍നടയാത്രക്കാര്‍ക്കുവേണ്ടിയുള്ള ഭൂഗര്‍ഭ പാതകള്‍, മേല്‍പാലങ്ങള്‍,സിഗ്നലുകള്‍ ഘടിപ്പിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവയാണ്‌ റോഡുമുറിച്ചു കടക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍. കവലകളിലും മറ്റു മീഡിയനുകളും ട്രാഫിക്‌ ഐലന്‍ഡുകളും ഉണ്ടങ്കില്‍ കാല്‍നടയാത്രക്കാര്‍ ഇവ ഉപയോഗപ്പെടുത്തി രണ്ടു ഘട്ടമായി റോഡ്‌ മുറിച്ചു കടക്കണം. റോഡ്‌ മുറിച്ചു കടക്കുന്നതിന്‌ സുരക്ഷിതമായ സ്ഥലം കണ്ടെത്തുകയും വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം തീരുമാനിക്കുകയും വേണം. സുരക്ഷിതമായ അകലം വാഹനത്തിന്റെ വേഗതയെ ആശ്രയിച്ചിരിക്കും. ഒരു വാഹനം സുരക്ഷിതമായി നിര്‍ത്തുന്നതിനാവശ്യമായ ദൂരം, പ്രവൃത്തിദൂരത്തിന്റെയും ബ്രേക്കിങ്‌ ദൂരത്തിന്റെയും ആകെത്തുകയാണ്‌. ഡ്രൈവര്‍ വാഹനം നിര്‍ത്തുന്നതിനെ കുറിച്ച്‌ ചിന്തിക്കുകയും അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്ന സമയത്തിനുള്ളില്‍ വാഹനം ചലിക്കുന്ന ദൂരത്തിനാണ്‌ പ്രവൃത്തി ദൂരം എന്ന്‌ പറയുന്നത്‌. ബ്രേക്ക്‌ ചെയ്‌തതിനുശേഷം ഒരു വാഹനം സഞ്ചരിക്കുന്ന ദൂരമാണ്‌ ബ്രേക്കിങ്‌ ദൂരം. ഒരു വാഹനം നിര്‍ത്തുന്നതിനാവശ്യമായ ആകെ ദൂരമാണ്‌ നിര്‍ത്തുവാനുള്ള ദൂരം. താഴെ പറയുന്ന സാഹചര്യങ്ങളില്‍ സുരക്ഷിതമായി നിര്‍ത്തുവാനുള്ള ദൂരം കണക്കാക്കുക.

റോഡില്‍ കുട്ടിക്കളി വേണ്ട

കുട്ടികളെ റോഡില്‍ കളിക്കാന്‍ വിടരുത്‌. വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഇടിക്കാന്‍ സാധ്യതയുള്ളതു കൊണ്ട്‌ റോഡുകളിലും ഇടവഴികളിലും കളിക്കരുത്‌ സുരക്ഷിതരല്ല. റോഡിലേക്ക്‌ തെറിച്ചുവീണ പന്തിന്റെയും മറ്റും പിറകെ കുട്ടികള്‍ ഓടുന്നതും അപകടകരമാണ്‌. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടുന്ന റോഡപകടങ്ങളില്‍ കൂടുതലും ഇരകളാകുന്നത്‌ അഞ്ചും പതിനാലും വയസ്സിന്‌ ഇടക്ക്‌ പ്രായമുള്ള സ്‌കൂള്‍ കുട്ടികളാണ്‌. ഇത്‌ ഒഴിവാക്കാന്‍ നടപ്പാതയിലൂടെ മാത്രം കുട്ടികളെ നടത്തി ശീലിപ്പിക്കണം. നടപ്പാത ഇല്ലെങ്കിലും റോഡിന്റെ വലതുവശത്തു കൂടി വാഹനങ്ങളുടെ എതിര്‍ ദിശയില്‍ നടക്കുക. വാഹനങ്ങളുടെ ദിശയില്‍ നടക്കുന്നതിനേക്കാള്‍ സുരക്ഷിതം എതിര്‍ ദിശയില്‍ നടക്കുന്നതാണ്‌.
ബസ്‌ എത്തിച്ചേരുന്ന സമയത്തിന്‌ പത്തുമിനിറ്റ്‌ മുമ്പേ സ്റ്റേപ്പില്‍ എത്തുക. ബസ്‌ വരുമ്പോള്‍ നടപ്പാതയുടെ വക്കില്‍ നിന്ന്‌ ഒരടി പിറകിലേക്ക്‌ മാറി നില്‍ക്കുക. അങ്ങനെ ചെയ്‌താലേ ഡ്രൈവര്‍ക്ക്‌ നടപ്പാതക്കരികിലേക്ക്‌ ബസ്‌ ചേര്‍ത്തുനിര്‍ത്താന്‍ കഴിയൂ. ബസ്‌ പൂര്‍ണമായും നിര്‍ത്തുന്നത്‌ വരെ കാത്തുനില്‍ക്കണം. ബസ്‌ നിര്‍ത്തി, വാതില്‍ തുറന്ന്‌ ആളുകള്‍ ഇറങ്ങിയതിന്‌ ശേഷം മാത്രമേ ബസിലേക്ക്‌ കയറാന്‍ പാടുള്ളൂ. ചാടികയറാന്‍ ശ്രമിക്കരുത്‌. ബസില്‍ കയറാന്‍ റോഡിനു കുറുകെ ഓടരുത്‌. ബസിന്‌ പിറകെ ഓടുകയോ ഓടികൊണ്ടിരിക്കുന്ന ബസില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുത്‌. ബസില്‍ കയറുമ്പോള്‍ വാതിലിനടുത്തുള്ള കമ്പിയില്‍ മുറുകെ പിടിക്കുക. ഏതെങ്കിലും ഭാരമുള്ള സാധനം നിങ്ങളുടെ കയ്യിലുണ്ടങ്കില്‍, അത്‌ ആദ്യം ബസില്‍ വെച്ചശേഷം കയറുക. കൈയും തലയും മറ്റു ശരീരഭാഗങ്ങളും ബസിന്റെ വാതിലൂടെയോ ജനലിലൂടെയോ പുറത്തേക്ക്‌ ഇടരുത്‌.
ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പലപ്പോഴും കുട്ടികള്‍ മുതിര്‍ന്നവരെ പോലെ പെരുമാറുമെന്ന്‌ രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നു. വാഹനയാത്രക്കാരായി തങ്ങളുടെ റോഡുപയോഗം തുടങ്ങുന്ന കുട്ടികള്‍ വളരെ പെട്ടെന്ന്‌ കാല്‍നടയാത്രക്കാരായി മാറും. എന്നാല്‍ പത്തുവയസ്സുവരെ ഭൂരിപക്ഷം കുട്ടികള്‍ക്കും ഒരു ഗതാഗത സാഹചര്യത്തെ അഭിമൂഖീകരിക്കാവുന്ന കഴിവ്‌ ഉണ്ടാകുകയില്ലന്നാണ്‌ വാസ്‌തവം. ഓരോ ഗതാഗത സാഹചര്യവും കുട്ടികളെ പറഞ്ഞും കാണിച്ചും മനസ്സിലാക്കേണ്ടതുണ്ട്‌. കുട്ടികള്‍ പലപ്പോഴും നിയമങ്ങളെപറ്റിയും റോഡ്‌ സുരക്ഷ പ്രശ്‌നങ്ങളെപറ്റിയും സംസാരിക്കുകയും റോഡ്‌ ചിഹ്നങ്ങള്‍ തിരിച്ചറിയുകയും ചെയ്യാറുണ്ട്‌. പക്ഷേ ഇവയെല്ലാം യഥാര്‍ഥസാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള കഴിവ്‌ ഇവര്‍ക്കില്ല. റോഡിലെ സുരക്ഷിതമായ പെരുമാറ്റം ദീര്‍ഘനാളത്തെ പ്രവൃത്തി പരിചയം കൊണ്ട്‌ വളര്‍ത്തിയെടുക്കേണ്ടതാണ്‌. പ്രൈമറിതലത്തിലേയും സെക്കണ്ടറിതലത്തിലേയും ചിട്ടയായ പഠനരീതി കൊണ്ട്‌ ഇത്‌ ഊട്ടിയുറപ്പിക്കാവുന്നതാണ്‌. ഒരല്‍പം അശ്രദ്ധ ആയുസ്സിന്റെ കണ്ണീരാണ്‌. അമിതവേഗം പിശാചിന്റെ മാര്‍ഗമാണ്‌. അത്‌ മരണത്തിലേക്കാണെന്നും വേഗമല്ല വിവേകമാണ്‌ വേണ്ടതെന്നും യാത്രക്കൊടുവില്‍ എത്തിച്ചേരാതിരിക്കുന്നതിലും ഭേദം വൈകിഎത്തുന്നതാണെന്ന കാര്യം നമ്മോടൊപ്പം മക്കളും തിരിച്ചറിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!