HIGHLIGHTS : തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഇതുവരെ പത്രിക നൽകിയത് 1,647 പേരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഇതുവരെ പത്രിക നൽകിയത് 1,647 പേരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.എസ്.ശിവകുമാര്‍, ഒ. രാജഗോപാല്‍, തുടങ്ങിയ പ്രമുഖര്‍ ഇന്നാലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും.
22ആം തീയ്യതി മുതല്‍ ആരംഭിച്ച നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനാണ് ഇന്നലെ സമാപനമായത്. 140 മണ്ഡലങ്ങളിലായി ഇന്നലെ വരെ 912 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഇന്നലെ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയാണ് ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരവസരംകൂടി നല്‍കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല, നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍, തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍, നെടുമങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി.രാജേഷ് എന്നിവരും പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജുരമേശും അഴീക്കോട് കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി പി.കെ രാഗേഷും് ഇന്ന് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മെയ് രണ്ടിനു മൂന്നുമണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ 3-ാം തീയ്യതിയാണ് അനുവദിക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.