Section

malabari-logo-mobile

ജലയുദ്ധങ്ങളുടെ കാലം

HIGHLIGHTS : പൗരാണിക കാലം തൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് മദ്ധ്യം വരെ

ഡോ എം. ഷാജഹാന്‍

പൗരാണിക കാലം തൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് മദ്ധ്യം വരെ മനുഷ്യവര്‍ഗ്ഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത് കേവലം ഭൗമമേഖലാ വിസ്തൃതിക്കുവേണ്ടിയായിരുന്നു. 1932ല്‍ ബഹ്‌റൈനില്‍ ആദ്യ എണ്ണക്കിണര്‍ കണ്ടെത്തിയതോടെ അതു എണ്ണമേഖലകള്‍ പിടിച്ചടക്കുന്നതിനും എണ്ണവ്യാപാരത്തിന്മേല്‍ അധീശത്വം നേടുന്നതിനും വേണ്ടിയായി. എന്നാല്‍ ഭൂമിക്കടിയിലെ എണ്ണനിക്ഷേപങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിശ്ചയിക്കപ്പെടുകയും, വിശദമായ എണ്ണഭൂപടങ്ങള്‍ തയ്യാറാക്കപ്പെടുകയും,അതനുസരിച്ചുള്ള വിദേശനയങ്ങളും സഖ്യങ്ങളും രൂപപ്പെടുകയുംചെയ്തുകഴിഞ്ഞു. നേരെമറിച്ച് ശുദ്ധജല പ്രവാഹങ്ങളുടെ ജന്മഗൃഹങ്ങളായ ഭൂഗര്‍ഭജലസ്രോതസ്സുകളുടെ ഭൂമിശാസ്ത്രം ഇന്നും വിശ്വാസയോഗ്യമായ തരത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. എണ്ണ = ഊര്‍ജ്ജം എന്ന കേവലബന്ധത്തില്‍ നിന്നും വ്യത്യസ്തമായി ജലത്തെ ജീവന്‍, കൃഷി, വ്യവസായം,അഭിമാനം,അധീശത്വം എന്നിങ്ങനെയുള്ള ബഹുമുഖ ബന്ധമായി രാജ്യങ്ങള്‍ വേര്‍തിരിച്ചറിയുകയും ജലസുരക്ഷയിലധിഷ്ഠിതമായ വിദേശനയങ്ങള്‍ രൂപപ്പെടുകയും ചെയ്തതോടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയായിരിക്കുമെന്നു വരെ പ്രവചിക്കപ്പെടുകയുണ്ടായി.ശുദ്ധജല സ്രോതസ്സുകളുടെയും, നദികളുടെയും മേലുള്ള അധികാരവും ഭൂമിശാസ്ത്രപ്രത്യേകതകളും പ്രത്യക്ഷമായും പരോക്ഷമായും രാജ്യതന്ത്രത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ ജലയുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.

sameeksha-malabarinews

ജലരാഷ്ട്രീയത്തിന്റെ ആഗോള അവസ്ഥ

1950 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ലോകത്താകമാനം 1831 രാഷ്ട്രാന്തര ജലതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് യുനെസ്‌കോയുടെ ഒരു പഠനത്തില്‍ കാണുന്നു. ഇതില്‍ 1228 എണ്ണം സമാധാനപൂര്‍ണമായ ഒത്തുതീര്‍പ്പുകളില്‍ കലാശിച്ചെങ്കിലും 507 എണ്ണം പരശ്ശതം മനുഷ്യജീവനുകള്‍ ബലികഴിക്കപ്പെട്ട രക്തരൂഷിതയുദ്ധങ്ങള്‍ തന്നെ ആയിരുന്നു.2002 ലെ മറ്റൊരു യുനെസ്‌കൊ പഠനത്തില്‍ ലോകത്തിലെ 263 നദീതടങ്ങളില്‍ മൂന്നിലൊന്നും തര്‍ക്കവിഷയമായി മാറിയേക്കാവുന്ന തരത്തില്‍, രണ്ടിലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു എന്ന അപകടസാധ്യതയെ വെളിപ്പെടുത്തിയിട്ടുണ്ട്.അതില്‍ പത്തൊന്‍പത് എണ്ണം അഞ്ചു രാജ്യങ്ങളിലധികമായി പരന്നു കിടക്കുന്നു എന്നും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ലോകജനസംഘ്യയുടെ 40%വും ആവശ്യമായ തോതില്‍ ജീവജലം ലഭ്യമാവാതെയാണ് ഇന്ന് ജീവിച്ചുപോരുന്നത്. പ്രതിശീര്‍ഷജലലഭ്യത 1700 ക്യുബിക് ലിറ്ററില്‍ കുറഞ്ഞ രാജ്യങ്ങളെ ജലകമ്മിരാജ്യങ്ങളെന്നും (water shortage), ആയിരം ക്യുബിക് ലിറ്ററില്‍ കുറവുള്ള രാജ്യങ്ങളെ ജലക്ഷാമരാജ്യങ്ങളെന്നും (water scarce) നാമകരണം ചെയ്തിരിക്കുന്നു. 1955ല്‍ ജലകമ്മി രാജ്യങ്ങളുടെ എണ്ണം വെറും ഏഴായിരുന്നത് 1990 ഓടെ 20 ആയി ഉയര്‍ന്നു. 2025ല്‍ അവയുടെ എണ്ണം 30 ആയി വീണ്ടും ഉയരും. ലോകത്തില്‍ആദ്യമായി പൂര്‍ണമായും വരണ്ട രാജ്യം എന്ന അവസ്ഥയിലേക്കെത്താന്‍ പോവുന്നത് യമനാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന തരത്തില്‍ ജലക്ഷാമത്തിന്റേയും കലാപത്തിന്റേയും സൂചനകള്‍ പശ്ചിമേഷ്യയിലും, ആഫ്രിക്കയിലും, ഡാന്യൂബ ്തീരങ്ങളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

ഒരു രാഷ്ട്രത്തിന്റെ അഭ്യന്തര-വിദേശ നയങ്ങളിലെ വൈകല്യങ്ങള്‍ മൂലം പൗരന്മാരിലെ വിഭാഗങ്ങള്‍ തമ്മിലോ ,പൗരന്മാരും സ്വദേശ വിദേശ കുത്തകകളും തമ്മിലോ,അതല്ലെങ്കില്‍ അന്താരാഷ്ട്ര നിയമ വ്യവസ്ഥയുടെ സൂക്ഷ്മതക്കുറവു മൂലം രാഷ്ട്രങ്ങള്‍ തമ്മില്‍ തന്നെയോ
ജലസംബന്ധമായി ഉണ്ടാവുന്ന തര്‍ക്കങ്ങളെയാണ് പൊതുവെ ജലയുദ്ധങ്ങള്‍ (water wars) എന്നു വിവക്ഷിക്കുന്നത്. ചരിത്രത്തിലും വര്‍ത്തമാനത്തിലും തദ്‌വിഷയകമായ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടൂണ്ടെങ്കിലും 2000 ഏപ്രില്‍ മാസത്തില്‍ബൊളീവിയയിലെ കൊച്ചബാംബയില്‍ പൗരന്മാര്‍ വിദേശ കുത്തകകള്‍ക്കെതിരെ നടത്തി വിജയിച്ച ഒരു കലാപമാണ് ‘water wars’ എന്ന പേരില്‍ തന്നെ അറിയപ്പെട്ട ആദ്യത്തെ സംഘര്‍ഷം. 1999ല്‍ ബെച്‌ടെല്‍ എന്ന അമേരിക്കന്‍ കമ്പനിക്ക്, 40 വര്‍ഷത്തേക്ക് ബൊളീവിയന്‍ സര്‍ക്കാര്‍ ശുദ്ധജല വിതരണത്തിന്റെ പൂര്‍ണമായ നിയന്ത്രണം കൈമാറുകയും കമ്പനി കുടിവെള്ളത്തിന്റെ വില കൂട്ടുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ സംഘടിതമായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി. മഴവെള്ളം സംഭരിക്കാന്‍ പോലും പൗരന്മാരെ അനുവദിക്കാതിരുന്ന കമ്പനി ജനങ്ങളുടെ ചെറുത്തുനില്പിനു മുമ്പില്‍ ഒടുവില്‍ മുട്ടു മടക്കുകയും ചെയ്തു. സമാനമായ ഒരു സമരം നമ്മുടെ പ്ലാച്ചിമടയിലും നടന്നുകൊണ്ടിരിക്കുന്നു.
ഇത്തരം പൗരകലാപങ്ങളില്‍ നിന്നും വ്യത്യസ്തമായി, രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ജലയുദ്ധങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അവയ്ക്കെല്ലാം മറ്റു ചില പൊതു സവിശേഷതകള്‍ ഉള്ളതായി കാണാം. ഏറ്റവും ദുഃഖകരമായ അവസ്ഥ ഈ വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന തരത്തില്‍ ശക്തവും, സുതാര്യവും, നീതിയുക്തവുമായ അന്താരാഷ്ട്ര നിയമങ്ങള്‍ ഇല്ല എന്നുള്ളതാണ്. എപ്പോഴും താഴോട്ടു മാത്രം ഒഴുകുന്ന ജലത്തിന്മേല്‍ ഭൂമിശാസ്ത്ര പരമായി മുകളില്‍ ഇരിക്കുന്ന രാജ്യങ്ങള്‍ (ജലാധികാര രാജ്യങ്ങള്‍) അധികാരം സ്ഥാപിക്കുന്നതും താഴ്ഭാഗത്തുള്ള രാജ്യങ്ങളെ (ജലാശ്രിത രാജ്യങ്ങള്‍)രാഷ്ട്രീയ വ്യാപാര നയങ്ങളില്‍സ്വധീനിക്കുന്നതിനും കീഴ്‌പ്പെടുത്തുന്നതിനും അതൊരു ഉപാധിയാക്കുന്നതും യു. എന്‍ നിസ്സഹായം നോക്കിനില്ക്കുകയാണ്. ജലവിഷയം ജലേതര വിഷയങ്ങളെ വഷളാക്കുകയും ജലേതര വിഷയങ്ങള്‍ പുതിയ ജലസംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. അധികാര രാജ്യങ്ങള്‍ സ്വന്തം ഭൂഗര്‍ഭസ്രോതസ്സുകള്‍ വറ്റിപ്പോവുമെന്നു ഭയന്ന് ഡാമുകളും, കനാലുകളും, കൃത്രിമ നദികളും വഴി വെള്ളത്തെ സ്വന്തം രാജ്യത്തിലെ റിസര്‍വോയറുകളിലേക്കും വരണ്ട പ്രദേശങ്ങളിലേക്കും തിരിച്ചു വിടുമ്പോള്‍, ആശ്രിത രാജ്യങ്ങളിലെ ജീവജലമാണ് തടയപ്പെടുന്നത് എന്ന സത്യം വിസ്മരിക്കപ്പെടുന്നു.

മത്സ്യബന്ധനം, കാര്‍ഷിക വിളകളുടെ വിപണനം, ഭക്ഷ്യ ഇറക്കുമതി, കയറ്റുമതി എന്നീ വിഷയങ്ങളില്‍ ലോകബാങ്കിനെ പലവിധത്തില്‍ ആശ്രയിക്കുന്ന രാജ്യങ്ങളുടെ വിദേശ നയങ്ങളില്‍ സ്വധീനം ചെലുത്താന്‍ ഒരു പരിധി വരെ WTOയ്ക്ക് സാധിക്കും. എന്നാല്‍ പണത്തിന് ലോകബാങ്കിനെ ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത പശ്ചിമേഷ്യയെ ആ വിധത്തില്‍ നിയന്ത്രിക്കാനും യു. എന്നിന് കഴിയുന്നില്ല. സൈനിക മേധാവിത്തമുള്ള രാജ്യങ്ങളുടെ കയ്യൂക്ക് തന്നെയാണ് ഇപ്പോഴും പശ്ചിമേഷ്യയിലെ ജലനയങ്ങളെ നിയന്ത്രിക്കുന്നത്.

വേള്‍ഡ് വാട്ടര്‍ കൗണ്‍സിലിന്റെ ഒരു കണക്കില്‍ 2020ഓടെ ലോകജനസംഖ്യയെ തീറ്റിപ്പോറ്റാന്‍ വേണ്ട ജലത്തിന്റെ ലഭ്യത 17 ശതമാനത്തോളം കുറവായിരിക്കുമെന്ന് പറയുന്നു.ജലത്തിന്റെ 70 ശതമാനവും മനുഷ്യന്‍കൃഷിക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഒരു ടണ്‍ ധാന്യം കൃഷി ചെയ്‌തെടുക്കാന്‍ ആയിരം ടണ്‍ ജലം, ഒരു കിലോ ബ്രഡിന് ആയിരം ലിറ്റര്‍ ജലം, ഒരു കിലോ മാട്ടിറച്ചിക്ക് 15000 ലിറ്റര്‍ ജലം, എന്നെല്ലാം ജലം ഭക്ഷണവുമായി ബന്ധപ്പെട്ടൂ കിടക്കുന്നു. ഈ കണക്കുകളുടെ പശ്ഛാത്തലത്തില്‍ ജലകമ്മി രാജ്യങ്ങളെ ഭൗതിക ജലകമ്മി(വെള്ളം ഇല്ല; അതിനാല്‍ ഭക്ഷണം ഇറക്കു മതി ചെയ്യുന്നു. ഉദാ: പശ്ചിമേഷ്യ), സാമ്പത്തിക ജലകമ്മി(വെള്ളം ഉണ്ട്; ഭക്ഷണമാക്കി മാറ്റാനുള്ള സങ്കേതികത ഇല്ല. ഉദാ:ആഫ്രിക്ക)എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുമുണ്ട്. എന്നാല്‍ ഭക്ഷണത്തിനു വേണ്ടി കൃഷി എന്ന വാദത്തില്‍ പിടിച്ച്, ബൈബിളില്‍ പറഞ്ഞ എല്ലാ കൃഷിയും സ്വന്തം നാട്ടില്‍ ചെയ്യണമെന്ന് ഇസ്രയേല്‍ ശഠിക്കുകയും അതിനായി പാലസ്തീനികളുടെ ജീവജലം കവര്‍ന്നെടുക്കുകയും ചെയ്യുമ്പോഴും, മരുഭൂമിയില്‍ ഗോതമ്പ് കൃഷി ചെയ്യാനുണ്ടെന്ന് പറഞ്ഞ് വെള്ളം പമ്പു ചെയ്ത് സൗദി അറേബ്യ അയല്‍ രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കുമ്പോഴും യു. എന്‍ കുറ്റകരമായ മൗനത്തിലാണ്.

ജലസംഘര്‍ഷമേഖലകള്‍

പശ്ചിമേഷ്യ

തുര്‍ക്കി മുതല്‍ ഒമാന്‍ വരെ നീണ്ടുകിടക്കുന്ന, ലോകജനസംഖ്യയുടെ 5% നിവസിക്കുന്ന പശ്ചിമേഷ്യക്ക് ലോകശുദ്ധജലത്തിന്റെ 1% മാത്രമാണ് ഇന്നു ലഭ്യമായിരിക്കുന്നത്. ലോകത്തിലെ ആദ്യ 15 ജലകമ്മി രാജ്യങ്ങളില്‍ പത്തും പശ്ചിമേഷ്യയിലാണ്.ആഴമേറിയ കിണറുകള്‍ വഴിയുള്ള ഭൂഗര്‍ഭജലധൂര്‍ത്തും, തുറന്ന കനാലുകളും മരുപ്രകൃതിയും മൂലം തെറ്റുന്ന ജല പുന:ചംക്രമണവും ഒരു യുദ്ധതന്ത്രമെന്ന പോലെ ധാന്യങ്ങള്‍ക്ക് മുന്‍ തൂക്കം കൊടുത്തുള്ള കാര്‍ഷികനയവും, വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും പശ്ചിമേഷ്യയുടെ പൊതുപ്രശ്‌നങ്ങളാണ്.
ഭൂഗര്‍ഭജലത്തിനു പുറമെ രണ്ടു നദീ സംവിധാനങ്ങളെയാണ് പശ്ചിമേഷ്യ പ്രധാനമായും ജലത്തിനു വേണ്ടി ആശ്രയിക്കുന്നത്.ഒന്ന്, ജോര്‍ഡാന്‍ നദി.ഇത് ലബനാനില്‍ ഉദ്ഭവിക്കുന്ന ജോര്‍ഡാന്‍ നദിയും സിറിയയില്‍ ഉദ്ഭവിക്കുന്ന യര്‍മൂക്ക് നദിയും ചേര്‍ന്നതാണ്. ഇതിനെ പ്രധാനമായും ആശ്രയിക്കുന്നത് ലബനാന്‍, സിറിയ, ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ജോര്‍ഡാന്‍ എന്നീ പ്രദേശങ്ങളാണ്. രണ്ടാമത്തെ നദി യൂഫ്രട്ടീസ്-ടൈഗ്രീസ് തുര്‍ക്കിയില്‍ ഉദ്ഭവിക്കുകയുംസിറിയ, ഇറാഖ്,ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഉപയോഗപ്പെടുകയും ചെയ്യുന്നു. ഇറാന്റെയും ഇറാഖിന്റെയും അതിര്‍ത്തി രേഖ കടന്നുപോവുന്ന ഷാറ്റ് അല്‍ അറബ് പ്രദേശത്താണ് യൂഫ്രട്ടീസ് ടൈഗ്രീസ് ആദ്യമായി യോജിക്കുന്നത്.

1964ല്‍ ഇസ്രയേല്‍, ഗലീലി കടല്‍ത്തീരത്ത് കൂറ്റന്‍ പമ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ജോര്‍ഡാന്‍ നദിയിലെ ജലം ഇസ്രയേലിലെ നെഗവ് മരുഭൂമിയിലേക്ക് തിരിച്ചുവിട്ടു. ജോര്‍ഡാനിലൂടെ ഒഴുകി ചാവുകടലിലെത്തേണ്ടിയിരുന്ന ജലം അപ്രകാരം വഴിമാറിയതിനാല്‍ ചാവുകടല്‍ ചുരുങ്ങിപ്പോവുകയും അതു രണ്ടു തടാകങ്ങളായി മാറുകയും ചെയ്തു. ഇതിനു പരിഹാരമെന്ന മട്ടില്‍ ആ വര്‍ഷം ചേര്‍ന്ന അറബ് ഉച്ചകോടി യര്‍മൂക്ക് നദിയില്‍ അല്‍ മഖാറിന്‍, അല്‍ മഖിയബത്ത് എന്നീ സ്ഥലങ്ങളില്‍ ഡാമുകള്‍ നിര്‍മ്മിക്കാനുംജോര്‍ഡാന്‍ നദിയിലെ നീരൊഴുക്ക് പ്രതിവര്‍ഷം 550 മില്യണ്‍ ക്യുബിക് മീറ്റര്‍ കണ്ട് കുറയ്ക്കാനും തീരുമാനിച്ചു. പക്ഷേ ഇസ്രയേല്‍ ക്ഷുഭിതരാവുകയും തുടര്‍ന്നുണ്ടായ നയതന്ത്ര യുദ്ധങ്ങള്‍ 1967ലെ ഇസ്രയേല്‍-സിറിയ-ജോര്‍ഡാന്‍ ആറുദിന(6 days war) യുദ്ധത്തിലെത്തിച്ചേരുകയും ചെയ്തു. അതിര്‍ത്തി കടന്ന് ജലവിതരണമാര്‍ഗ്ഗങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന യുദ്ധതന്ത്രം. മിസൈലുകള്‍ സിറിയയുടെ ഹൃദയഭാഗത്തോളം എത്തുകയും പുതിയ യര്‍മൂക്ക് ഡാമുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ യുദ്ധം അവസാനിപ്പിച്ചു. ഗലീലി കടല്‍ത്തീരത്തുനിന്നുതന്നെയാണ് ഇപ്പോഴും ഇസ്രയേലിന്റെ 40% ജലവും ലഭിക്കുന്നത്. ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ വേണ്ടിയല്ലാതെ ഇനി ഇസ്രയേലുമായി യുദ്ധത്തിനു പോവില്ലെന്ന് ഈജിപ്തും(1979), ജോര്‍ഡാനിലെ ഹുസ്സൈന്‍ രാജാവും ഇസ്രയേലുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. ഇക്കാരണങ്ങളായിരിക്കാം, ജോര്‍ഡാന്‍ നദിമേല്‍ നിയന്ത്രണത്തിനു വേണ്ടി വെസ്റ്റ് ബാങ്ക്, ഗോലാന്‍കുന്നുകള്‍ എന്നിവ വിട്ടുകൊടുക്കാതെയും, ലിറ്റാനി, സഹ്രാനി, ഹിസ്ബാനിനദികള്‍ക്കുവേണ്ടി തെക്കന്‍ ലെബനോനെ ഇടയ്ക്കിടെ ആക്രമിച്ചും ഇസ്രയേല്‍ പശ്ചിമേഷ്യയില്‍ ഒരു വികൃതിപ്പയ്യനായി തുടരുന്നത്.

2025ഓടെ ഇസ്രയേല്‍ ജനസംഖ്യ (കുടിയേറ്റമടക്കം)8 മില്യണും പാലസ്തീന്‍ 7 മില്യണും ആയി ഉയരും. എന്നാല്‍ രണ്ടു രാജ്യങ്ങളും ഒരേ പോലെ ഉപയോഗിക്കേണ്ട ജലം ഇസ്രയേല്‍ കടുത്ത നടപടികളിലൂടെ സ്വന്തമാക്കി ഉപയോഗിക്കുകയാണ്. സ്വതന്ത്ര നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന ജലത്തിന്റെ 80%വും അറബ് ജലമാണ്. ഇസ്രയേലിലെ പ്രതിശീര്‍ഷ പ്രതിദിന ജല ഉപയോഗം 300 ലിറ്റര്‍ ആയിരിക്കെ വെസ്റ്റ്ബാങ്കിലും ജോര്‍ഡാനില്‍ പോലും അത് 80 ലിറ്റര്‍ ആണ്. ഇസ്രയേല്‍ പ്രദേശങ്ങളില്‍ പുല്‍ത്തകിടികളും നീന്തല്‍ക്കുളങ്ങളും സുലഭമായിഉള്ളപ്പോള്‍ വെസ്റ്റ് ബാങ്ക് നിവാസികള്‍ കുടിവെള്ളത്തിനുപോലും നെട്ടോട്ടമോടുകയാണ്. പലസ്തീനികള്‍ പുതിയ കിണറുകള്‍ കുഴിക്കുന്നതും ഉള്ളതിന്റെ ആഴം കൂട്ടുന്നതും 1967നു ശേഷം ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. എന്നാല്‍ഇസ്രയേല്‍ സ്വന്തം പൗരന്മാര്‍ക്ക് കിണറുകളില്‍ പലസ്തീനികളേക്കാള്‍ ആറിരട്ടി ആഴം അനുവദിച്ചിട്ടുമുണ്ട്. തത്ഫലമായി 1967ല്‍ 27% നനഞ്ഞ കൃഷിഭൂമി ഉണ്ടായിരുന്ന പലസ്തീനില്‍ 1990ഓടെ അത് 4% ശതമാനം ആയി കുറഞ്ഞു.. ശുദ്ധജലവിതരണ സമ്പ്രദായങ്ങള്‍ പലസ്തീനികള്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ മതില്‍ നിര്‍മ്മിച്ചതും അവരോട് വെള്ളത്തിന് മൂന്നിരട്ടി വില ഈടാക്കുന്നതും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ അന്തര്‍നാടകങ്ങളാണ്. ഗലീലി പ്രദേശവും ഗോലാന്‍കുന്നും വിട്ടുകൊടുക്കുന്നതുവരെ ഇസ്രയേല്‍ സിറിയ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് കരുതാന്‍ വയ്യ.

1970ല്‍ യൂഫ്രട്ടീസ് നദിയില്‍ തബ്ക ഡാം നിര്‍മ്മിച്ച് അസ്സാദ് തടാകം നിറയ്ക്കാന്‍ സിറിയ ശ്രമിച്ചത് തുര്‍ക്കിയെ ചൊടിപ്പിച്ചു. യൂഫ്രട്ടീസ് നദീജലത്തെക്കുറിച്ച് 1946 മുതല്‍ നിലവിലുള്ള ഇറാഖ്-സിറിയ-തുര്‍ക്കി കരാറിന്റെ ലംഘനമായിരുന്നു അത്. 1975ല്‍ തൈ്വറ ഡാം നിര്‍മ്മിച്ച് സിറിയ ഇറാഖിനെയും ശത്രുവാക്കി. എന്നാല്‍ ആ ശത്രുതയില്‍ പ്രതീക്ഷയര്‍പ്പിച്ച് 1990ല്‍ അത്താതുര്‍ക്ക് തടാകം നിറയ്ക്കാന്‍ വേണ്ടി തുര്‍ക്കി യൂഫ്രട്ടീസ് ഒരു മാസത്തേക്ക് അടച്ചിട്ടത് സിറിയയെയും ഇറാഖിനെയും തുര്‍ക്കിക്കെതിരെ ഏകോപിപ്പിക്കുകയാണ് ചെയ്തത്. അനറ്റോലിയയിലെ കുര്‍ദുകളെ തുര്‍ക്കിക്കെതിരെ സഹായിച്ചുകൊണ്ടാണ് സിറിയ പകരം വീട്ടിയത്. എന്നാല്‍ കുര്‍ദുകള്‍ ശക്തി പ്രാപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാതിരുന്ന സദ്ദാം, രാഷ്ട്ര സഖ്യങ്ങള്‍ മറന്നുകൊണ്ട് കുര്‍ദുകളെ എതിരിട്ടു. അതിനും ഉപാധിയാക്കിയത് ജലയുദ്ധം തന്നെ. ചതുപ്പുകളിലെ മുളകള്‍ക്കിടയില്‍ ഒളിച്ചിരുന്നുള്ള യുദ്ധമുറയെ ക്ഷീണിപ്പിക്കാന്‍ ഒരു മൂന്നാം നദിയുണ്ടാക്കി ,അതു വഴി ചതുപ്പിലെ വെള്ളം ഊറ്റിയെടുത്ത് സദ്ദാം ചതുപ്പുകളെ ഉണക്കി. 1985ല്‍ 15000 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ചതുപ്പ് 1992ല്‍ വെറും വരണ്ട ഭൂമിയായി.

ഒരു മാസത്തിനു ശേഷം തുര്‍ക്കി യൂഫ്രട്ടീസ് തുറന്നു കൊടുത്തെങ്കിലും തുര്‍ക്കിയിലൂടെ ചുറ്റിക്കറങ്ങി വരുന്ന ജലം സ്വീകാര്യമല്ലെന്ന് സിറിയ ശഠിച്ചു. സിറിയയും തുര്‍ക്കിയും ഈ വിഷയത്തില്‍ ഭാവിയില്‍ ഇടയേണ്ടി വന്നാല്‍ അതില്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ പരോക്ഷമായി ഇടപെടേണ്ടി വരും. 1987-89ല്‍ സെനഗലും മൗറിട്ടാനിയയും തമ്മില്‍ ജല സംഘര്‍ഷം ഉണ്ടായപ്പോള്‍ ഇറാഖ്,സിറിയ, ലിബിയ,സൗദി അറേബ്യ എന്നിവ പരോക്ഷമായി അതില്‍ ഭാഗഭാക്കായിരുന്നു. യൂഫ്രട്ടീസ് കഴിഞ്ഞാല്‍ ടൈഗ്രീസ് എന്ന മട്ടില്‍ GAP പദ്ധതിയും ഡാമുകളും(ഇലിസു ഡാം)ആയി തുര്‍ക്കി മുന്നോട്ടു പോകുന്നത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കും.

ഈജിപ്റ്റും ആഫ്രിക്കയും

2025ല്‍ 101 മില്യണ്‍ ജനങ്ങളുമായി ജലകമ്മി ലിസ്റ്റിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ഈജിപ്റ്റ്. ജീവനാഡിയായ നൈല്‍ നദിയിലെ ജലത്തിനുവേണ്ടി യുദ്ധങ്ങള്‍ നടത്തുകയും കരാറുകളിലേര്‍പ്പെടുകയും ചെയ്യുക എന്നതാണ് ഈജിപ്റ്റിന്റെ പ്രധാന വിദേശനയം.

1959ല്‍ സുഡാനുമായുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം 84 KM3 ജലം ഈജിപ്റ്റിനും 18 KM3 ജലം സുഡാനുമായിരുന്നു. എന്നാല്‍ അസ്വാന്‍ അണക്കെട്ട് നിലവില്‍ വന്നതോടെ സുഡാന്റെ 60% ജലം കൂടി ഈജിപ്റ്റിനായി. ഇറാനുമായി ചങ്ങാത്തത്തിലുള്ള സുഡാനില്‍ സൈനികമായി ഇടപെടാന്‍ ഈജിപ്റ്റ് ആഗ്രഹിക്കുന്നു. സുഡാന്‍ ഭീകരര്‍ ഈജിപ്റ്റിന്റെ ടൂറിസം സാധ്യതകള്‍ നശിപ്പിക്കുന്നെന്ന് അവര്‍ ഇടയ്ക്കിടെ ആരോപിക്കുന്നത് ശ്രദ്ധിക്കുക. നൈല്‍ വിഷയത്തില്‍ സുഡാന്‍, ശക്തമായ നിലപാടെടുത്താല്‍ ഈജിപ്റ്റ് സുഡാനെ ആക്രമിക്കും.

എത്യോപ്യയിലെ നീല നൈലിലൂടെ ഒഴുകിയാണ് 85% നൈല്‍ ജലവും ഈജിപ്റ്റിലെത്തുന്നത്. അതുകൊണ്ടു തന്നെ എത്യോപ്യ ഉയര്‍ന്ന ഭാഗങ്ങളില്‍ ഡാമുകള്‍ പണിയുന്നതില്‍ ഈജിപ്റ്റിനു ഭയമുണ്ട്. 1989 നവംബറില്‍ എത്യോപ്യന്‍ അംബാസഡറെ കൊയ്‌റോയില്‍ വിളിച്ചുവരൂത്തി , നീലനൈലിന്റെ തീരത്ത് ഇസ്രയേലി വാട്ടര്‍ എഞ്ചിനീയര്‍മാര്‍ എന്തു ചെയ്യുകയാണെന്ന് ഈജിപ്റ്റ് അന്വേഷിച്ചു. അക്കാലത്ത് ഈജിപ്റ്റ് പാര്‍ലമന്റ്ഒരു യുദ്ധത്തിനു അനുമതി നല്‍കുകയും, ഈജിപ്റ്റില്‍ കാടുകള്‍ ഇല്ലാതിരുന്നിട്ടും വനയുദ്ധത്തിന് പട്ടാളക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു(എത്യോപ്യയില്‍ യുദ്ധം ചെയ്യാന്‍.)

ലിബിയ , ആള്‍പ്പാര്‍പ്പു കുറഞ്ഞ കുഫ്രയില്‍ നിന്നും 120 കിണറുകള്‍ കുഴിച്ച് 32 കോടി ഡോളര്‍ ചെലവില്‍ പടുകൂറ്റന്‍ പൈപ്പുലൈനുകള്‍ സ്ഥാപിച്ച് ആള്‍പ്പാര്‍പ്പുള്ള സ്വന്തം പ്രദേശത്തേക്കു വെള്ളം തിരിച്ചുവിട്ടതു പോലും ഈജിപ്റ്റിനെ അസ്വസ്ഥമാക്കി. ഭൂഗര്‍ഭജലവും അതുവഴി നൈല്‍ ജലവും കുറയുമെന്ന് അവര്‍ ഭയന്നു. അത്രയ്ക്കുണ്ട് നൈലുമായി ഈജിപ്റ്റിനുള്ള ആത്മബന്ധം. നൈലിന് എന്തെങ്കിലും സംഭവിച്ചാല്‍ ഈജിപ്റ്റ് ലിബിയയേയും ആക്രമിച്ചേക്കാം.

അസ്വാന്‍ അണക്കെട്ട് സൃഷ്ടിച്ച എക്കല്‍ പ്രശ്‌നത്തില്‍തടസ്സപ്പെട്ട് ,വടക്കോട്ട് ഒഴുകുന്നതിനു പകരം നൈല്‍ പടിഞ്ഞാറോട്ട് ഒഴുകിത്തുടങ്ങിയാല്‍ സുഡാന്‍, ലിബിയയുടെ ഭാഗം, ഛാഡ് എന്നിവയെ ഈജിപ്റ്റ ് പിടിച്ചടക്കുകയും അവിടെ സ്വന്തം പൗരന്മാരെ നിറയ്ക്കുകയും ചെയ്യും. എന്നിട്ട് സ്വന്തം പ്രദേശത്ത് ഡാമുകള്‍ നിര്‍മ്മിക്കുന്നു എന്ന ന്യായത്തില്‍ അണകള്‍ കെട്ടി വെള്ളം വടക്കോട്ടു തന്നെ തിരിച്ചുവിടുകയും ചെയ്യും. എക്കല്‍ പ്രശ്‌നം വഴി പ്രളയം സൃഷ്ടിക്കപ്പെട്ടാല്‍ അസ്വാന്‍ അണക്കെട്ടിനെ രക്ഷിക്കാന്‍ വേണ്ടിയുംഈജിപ്റ്റ് സുഡാനെ ആക്രമിക്കും. ഇതൊന്നുമില്ലെങ്കിലും സുഡാനിലെ വംശീയ ന്യൂനപക്ഷങ്ങള്‍, ഈജിപ്റ്റ് വെള്ളം തടഞ്ഞുവെക്കുന്നു എന്ന് ആരോപിച്ച് കലാപം തുടങ്ങിയേക്കാം. 2025ഓടെ 12 ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈജിപ്റ്റിനോടൊപ്പം ജലകമ്മിലിസ്റ്റില്‍ കയറുമെന്നും ആഫിക്കയിലെ ഭാവിപ്രശ്‌നങ്ങള്‍ക്ക് കാരണം നൈല്‍ ആയിരിക്കുമെന്നും ഒരു യു. എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1999 ല്‍ ഈജിപ്റ്റ് അടക്കം 10 ആഫ്രിക്കന്‍ രാജ്യങ്ങള്‍ നൈല്‍ ജലത്തിന്റെ ഉപഭോഗം സംബന്ധിച്ച ഒരു കരാറില്‍ (Nile basin iniatiative) ഒപ്പു വച്ചിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ വസ്തുത.

ഇന്ത്യ, ചൈന, പാകിസ്ഥാന്‍

ഗംഗയൊഴിച്ച് ഇന്ത്യയിലെ എല്ലാ നദികളും യഥാര്‍ത്ഥത്തില്‍ ജന്മമെടുക്കുന്നത് ടിബറ്റ് പ്രദേശത്താണ്. ഹിമാലയത്തിന്റെ ഇന്ത്യന്‍ വശത്ത് ഉദ്ഭവിക്കുന്ന ഗംഗയുടേയും രണ്ട് പ്രധാന പോഷിണികള്‍ ടിബറ്റില്‍ നിന്ന് ഒഴുകി എത്തുന്നു. ടിബറ്റിനോളം സവിശേഷമായ ഒരു ഭൂഗര്‍ഭജലസ്രോതസ്സ് ലോകത്ത് മറ്റൊന്ന് ഇല്ല. അത് കൊണ്ടുതന്നെയാണ് ടിബറ്റിനെ ഒരു സ്വന്തം കോളനി പോലെ ആക്കി മാറ്റാന്‍ ചൈന ശ്രമിക്കുന്നത്. മെക്കോങ്ങ് നദിയില്‍ ഏഴു ഡാമുകള്‍ സ്ഥാപിച്ച ചൈന ടിബറ്റിന്റെ ഇക്കോസിസ്റ്റം പോലും തകിടം മറിക്കുകയും വിയറ്റ്‌നാമിന്റെ കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്നു. മെക്കോങ്ങ് നദിയില്‍ ചൈന സ്ഥാപിച്ച ഡാമുകള്‍ക്ക് മറുപടിയായി ലാവോസ് 23 ഡാമുകള്‍ വഴി നദിയിലെ ഒഴുക്ക് 70% കുറച്ചു. തായ്‌ലന്റും നാലു ഡാമുകള്‍ പണിതു. ഇതുകൊണ്ടെല്ലാം ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് വിയറ്റ്‌നാമിനാണ്.

ഒരു ഹൈഡ്രോളജിസ്റ്റ് കൂടിയായ ഹു ജിന്‍ ടാവൊയുടെ ടിബറ്റ് താത്പര്യങ്ങളെ ഈയിടെ ബീജിംഗ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വിമര്‍ശിച്ചിരുന്നു. അണകള്‍ കെട്ടി ബ്രഹ്മപുത്രയുടെ ഗതി മാറ്റുന്നതിന്റെ ഫലമായി അരുണാചല്‍ പ്രദേശിലും ഹിമാചലിലും ആകസ്മിക വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചൈന റ്റിബറ്റില്‍ അശാസ്ത്രീയമായി ഡാമുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശില്‍ കുടിവെള്ളക്ഷാമവും വെള്ളപ്പൊക്കവും സൃഷ്ടിക്കപ്പെടുന്നു.

ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് തിരിയുന്നതിനുമുമ്പുള്ള സ്ഥലത്ത് ഡാമുകള്‍ സ്ഥാപിച്ച് നദിയെ കിഴക്കോട്ട് തിരിച്ചുവിടുന്ന വിഷയത്തിലും,ജലം പങ്കുവയ്ക്കുന്ന വിഷയത്തിലും ഇന്ത്യ ചൈനയുമായി വിയോജിപ്പിലാണ്. എന്നാല്‍ ഇന്ത്യ, ഫറാക്കാ അണക്കെട്ടു വഴി ഗംഗാജലം കല്‍ക്കട്ടയിലേക്ക് തിരിച്ചുവിടുന്നതിനെതിരെ ബംഗ്ലാദേശും ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. സിന്ധുനദിയിലെ വെള്ളത്തെക്കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനുമായും പ്രശ്‌നം നിലനില്‍ക്കുന്നു.സംഘര്‍ഷത്തിന്റെ വിത്തുകള്‍ ഡാമുകളുടെ രൂപത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ മുഴുവന്‍ ചിതറിക്കിടക്കുന്നു. ഇന്ത്യയ്ക്കുള്ളില്‍ത്തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍ പോലും നദീജലതര്‍ക്കം (കാവേരി പ്രശ്‌നം) നിലവിലുണ്ട്.

അമേരിക്ക,യൂറോപ്പ്
വികസിത രാജ്യങ്ങളും ജലതര്‍ക്കങ്ങളില്‍നിന്ന് മുക്തമല്ല. താരതമ്യേന വരണ്ട ലോസ് ആഞ്ചല്‍സിലേക്ക് കാലിഫോര്‍ണിയയിലെ ഓവന്‍സ് താഴ്‌വരയിലെ ഒഴുക്കിനെ വഴിതിരിച്ചുവിടാന്‍ 1913ലും പിന്നീട് 1941ലും മുള്‍ഹോളണ്ട് എന്ന ഭരണാധികാരി കനാലുകള്‍ നിര്‍മ്മിച്ചു. തത്ഫലമായി കാലിഫോര്‍ണിയയിലെ സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെട്ടിരുന്ന ഓവന്‍സ് താഴ്‌വര ഉണങ്ങിപ്പോവുകയും തദ്ദേശവാസികള്‍ കനാലുകളുടെ മേല്‍ സായുധ ആക്രമണം നടത്തുകയും ചെയ്തു. 1944ലെ ഒരു കരാര്‍പ്രകാരം കൊളറാഡോയിലെ റയോഗ്രാന്റില്‍ നിന്നും മെക്‌സിക്കോക്ക് എത്തിച്ചുകൊടുത്തിരുന്ന ജലം അമിതോപയോഗം ചെയ്യുന്നെന്ന് പറഞ്ഞ് (2001ല്‍ റയോ ജലം മെക്‌സിക്കന്‍ കടലില്‍ എത്തിയതേയില്ല.) അമേരിക്കയും മെക്‌സിക്കോയുംഇപ്പോള്‍ ഇടഞ്ഞാണ് നില്പ്. ഇത് ഒരു കലാപ സാധ്യതയായി 2004ല്‍ തന്നെ സ്ട്രാറ്റ്‌ഫോര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു കാലത്ത് നാരങ്ങാകൃഷി നടത്തി, പച്ചപിടിച്ച് കിടന്നിരുന്ന സൈപ്രസ് ഇപ്പോള്‍ വരണ്ടിരിക്കുകയാണ്. ഇപ്പോഴും നാരങ്ങ കയറ്റുമതി ചെയ്യണം എന്നാഗ്രഹിക്കുന്ന സൈപ്രസിലെ ഭൂഗര്‍ഭജലം പോലും ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു. ഇറ്റലിയും സ്‌പെയിനും ഗ്രീസും വരള്‍ച്ചയുടെ വക്കിലാണ്. സ്‌പെയിനിലെ കാറ്റലോണിയ പ്രദേശത്തേക്കും,ബാര്‍സലോണയിലേക്കും ഫ്രാന്‍സില്‍ നിന്നും വെള്ളം എത്തിക്കാനുള്ള ശ്രമം ഭാവിയിലെ മറ്റൊരു സംഘര്‍ഷസാധ്യതയാണ്.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് എണ്ണയേക്കാള്‍ അത്യന്താപേക്ഷിതമായ ജലത്തിനുവേണ്ടി സൈനിക,രാഷ്ട്രീയ,ഭൂമിശസ്ത്രമേല്‍ക്കോയ്മകള്‍ ഓരോ രാഷ്ട്രവും ആയുധമാക്കുന്നു. അന്താരാഷ്ട്രസംഘടനയുടെയും നിയമങ്ങളുടെയും അപര്യാപ്തത പ്രശ്‌നങ്ങളെ വഷളാക്കുകയും ചെയ്യുന്നു. എന്നാല്‍ പക്വതയോടെയും സഹവര്‍ത്തിത്വത്തോടെയും പ്രവര്‍ത്തിച്ച് ഈ അപകടങ്ങളെ കൈകാര്യം ചെയ്യാന്‍ നദീബന്ധിതരാഷ്ട്രങ്ങള്‍ക്ക് തീര്‍ച്ചയായും ഉത്തരവാദിത്തമുണ്ട്. 1990ല്‍ 7500 പ്ലാന്റുകള്‍ സ്ഥാപിച്ച് കടല്‍ വെള്ളം ഉപ്പുമുക്തമാക്കാന്‍ പശ്ചിമേഷ്യയില്‍ നടന്ന ശ്രമം മൊത്തം ആവശ്യത്തിന്റെ ആയിരത്തിലൊന്നു പോലും നിറവേറ്റാന്‍ പറ്റാത്ത തരത്തില്‍ പൂര്‍ണപരാജയമായിരുന്നു. എന്നാല്‍ തുര്‍ക്കിയില്‍നിന്നും പൈപ്പുലൈനുകള്‍ ഇട്ടാല്‍ സൈപ്രസിനു വെള്ളം എത്തുമെന്നും, ഇറാഖിനും സിറിയയ്ക്കും മാനവ്ഘട്ട് നദിയിലെ വെള്ളം കൊടുക്കാന്‍ തുര്‍ക്കിക്ക് സാധിക്കുമെന്നും ഈയിടെ കണ്ടെത്തിയത് ആശ്വാസദായകമാണ്. ഇത്തരം ഫലപ്രദമായ പ്രായോഗിക പരിഹാരങ്ങള്‍ വഴി ലോകത്തിലെ ജലസംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ ഇന്ന് ഭീകരവിരുദ്ധയുദ്ധത്തിനു ചെലവാകുന്നതിന്റെ മൂന്നിലൊന്നു ചെലവു മാത്രമേ വരൂ എന്നും യു. എന്‍ വിലയിരുത്തിയിട്ടുണ്ട്. പുതിയ സഹസ്രാബ്ദത്തിലെ അജണ്ടകളില്‍ ലോകരാഷ്ട്രങ്ങള്‍ ഈ അടിയന്തിരവിഷയത്തിനു മുന്‍ഗണന നല്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!