HIGHLIGHTS : എഴുത്ത് ആയുധവും ജീവിതവുമാണെന്ന് തമിഴ് കവയിത്രി സുകീര്‍ത്താറാണി പറഞ്ഞു. ആണിനെയും പെണ്ണിനെയും അതിരിട്ടു തിരിക്കാത്ത, ജാതിമതഭേദങ്ങളില്ലാത്ത കാലത്ത്...
എഴുത്ത് ആയുധവും ജീവിതവുമാണെന്ന് തമിഴ് കവയിത്രി സുകീര്‍ത്താറാണി പറഞ്ഞു. ആണിനെയും പെണ്ണിനെയും അതിരിട്ടു തിരിക്കാത്ത, ജാതിമതഭേദങ്ങളില്ലാത്ത കാലത്ത് എഴുതപ്പെടുന്ന കവിതയാണ് തന്റെ സ്വപ്‌നമെന്നും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സര്‍ഗസംഗമ വേദിയില്‍ സമാപ ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അവര്‍ പറഞ്ഞു.
എഴുത്തിന് ലക്ഷ്യവും രാഷ്‌ട്രീയവും വേണം. കേള്‍ക്കുന്നവരില്‍ ആത്മബോധമുണര്‍ത്താന്‍ കവിതയ്‌ക്ക് കഴിയണം. സമൂഹത്തിലെ എല്ലാ അസ്വാതന്ത്രങ്ങളും കുടുംബത്തിലും സ്‌ത്രീ അനുഭവിക്കുന്നുണ്ട്. സ്ഥലഭേദമില്ലാതെ സ്‌ത്രീ എല്ലായിടത്തും സമാന പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ജീവിതം എഴുത്തിനും സമൂഹത്തിനും സമര്‍പ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നു.
തനിക്ക് വ്യക്തി ജീവിതമില്ലെന്ന് സുകീര്‍ത്താറാണി പറഞ്ഞു. ജാതിയില്‍ താഴ്‌ന്നവളായതിനാല്‍ പിന്‍ബഞ്ചിലിരിക്കേണ്ടി വന്ന വിദ്യാഭ്യാസ കാലമാണ് തന്നിലെ എഴുത്തുകാരിക്ക് ബീജാവാപമായത്. കൂട്ടുകാരില്ലാത്ത കൗമാരവും ചേരിയിലെ ജീവിതവും എഴുതാനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു. സ്‌ത്രീപക്ഷ കവയിത്രി എന്നതിന് പുരുഷന്മാരെ എതിര്‍ക്കുന്നവര്‍ എന്നര്‍ത്ഥമില്ലെന്നും അവര്‍ പറഞ്ഞു. സ്‌ത്രീയുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും നിലനിര്‍ത്താനാണ് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്. കെ.വി. ജയശ്രീ, വിദ്യാര്‍ഥികളായ എ.ടി. ലിജിഷ, ശ്രുതി ശശിധരന്‍, ആര്‍ഷ ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സ്‌മിത കെ. നായര്‍ മോഡറേറ്ററായിരുന്നു.
പ്രൊഫ. ടി. അനിതകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ചന്ദ്രമതി, ഡോ. പി. ഗീത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. ടി.വി. സുനിത സമ്മേളനം അവലോകനം ചെയ്‌തു. ഡോ. ബിച്ചു എക്‌സ് മലയില്‍, ഡോ. റോഷ്‌നി സ്വപ്‌ന, എസ്. ശരണ്യ, റംസീന എന്നിവര്‍ സംസാരിച്ചു.