HIGHLIGHTS : താനൂര്‍: :
താനൂര്‍: :സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കാനായി സൗദ്യയിലെ മണലാരണ്യത്തിലെത്തിയ ബ്രിജേഷിന് നേരിടേണ്ടി വന്നത് മനുഷ്യത്വം നഷ്ടമായവരുടെ മുഖവും പിന്നെ തീരാവേദനയും. നാല് മാസം മുമ്പാണ് കോഴിക്കോട്ടെ സ്വകാര്യ ട്രാവല്‍ ഏജന്‍സി മുഖേന സൗദ്യയിലെത്തിയത്. ഏകദേശം ഒരു ലക്ഷത്തോളം രൂപ വിസക്ക് മാത്രമായി നല്‍കി. ജോലി തുടങ്ങി രണ്ട് മാസത്തിന് ശേഷം വയറിന് അടിഭാഗത്ത് ശക്തമായ വേദനയുണ്ടായി, കമ്പനിയില്‍ അറിയിച്ചെങ്കിലും വേണ്ട രീതിയിലുള്ള പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ ബ്രിജേഷ് ഒറ്റക്ക് ചികിത്സ തേടി. വയറിനടിഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി തയ്യാറായില്ല. അടിയന്തിര സാഹചര്യത്തില്‍ ചെയ്യേണ്ട ശസ്ത്രക്രിയ നടത്താനുള്ള യാതൊരു സാഹചര്യവും കമ്പനിയും ട്രാവലുടമകളും നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പലതവണ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും ഒടുവില്‍ നാല്‍പത് ദിവസത്തിനുശേഷമാണ് ബ്രിജേഷിന് നാട്ടിലെത്താനായത്. കരിപ്പൂരിലിറങ്ങിയ ബ്രിജേഷിനെ നേരിട്ട് കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അഞ്ചുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഏകദേശം ഏഴ് മണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. രണ്ട് മണിക്കൂര്‍ കൊണ്ട് നിസാരമായ തുകയില്‍ ഒതുങ്ങേണ്ടിയിരുന്ന ശസ്ത്രക്രിയ ഇടനിലക്കാരുടെ സമയോജിത ഇടപെടലില്ലാത്തതിനാല്‍ രണ്ട് ലക്ഷത്തില്‍ അധികം രൂപയായി.
താനൂര്‍ നമ്പീശന്‍ റോഡ് സ്വദേശി കണ്ണംകുലത്ത് സുകുമാരന്‍ പുഷ്പ കുമാരി എന്നിവരുടെ മകനാണ് ബ്രിജേഷ്. ബ്രിജേഷിനുണ്ടായ യാതനകള്‍ക്കും നഷ്ടങ്ങള്‍ക്കും പരിഹാരം തേടി ട്രാവല്‍സിനും കമ്പനിക്കുമെതിരെ നിയമ പോരാട്ടങ്ങള്‍ക്കിറങ്ങുകയാണ് ബന്ധുക്കള്‍, മറ്റൊരാള്‍ക്കും ഈ ഗതികേട് വരാതിരിക്കാന്‍…. മനുഷ്യത്വത്തിന് വേണ്ടി….