HIGHLIGHTS : ന്യൂഡല്‍ഹി: അനാഥാലയങ്ങള്‍ക്ക് ബാലനീതി പ്രകാരമുളള രജിസ്‌ട്രേഷന്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഓര്‍ഫനേജ് കണ്‍േട്രാള്‍ ബോര്‍ഡിന...
ന്യൂഡല്‍ഹി: അനാഥാലയങ്ങള്‍ക്ക് ബാലനീതി പ്രകാരമുളള രജിസ്‌ട്രേഷന്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഓര്‍ഫനേജ് കണ്‍േട്രാള്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ അനാഥാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കേരളത്തില്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നു വെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വസ്തുതകള്‍ മനസ്സിലാക്കാതെയെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത് കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷനില്‍ ഇളവ് നല്‍കികൊണ്ട് ഉത്തരവിറക്കിയെന്ന അമിക്കസ്‌ക്യൂറിയുടെ ആരോപണങ്ങള്‍ക്കാണ്. ബാലനീതി നിയമപ്രകാരം എല്ലാ അനാഥാലങ്ങളും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ബാലാവകാശ കമ്മീഷന് ഇവക്ക് മേല്‍ അധികാരമില്ലായിരുന്നു അമിക്കസിന്റെ പരാതി.
അതേസമയം അനാഥാലയങ്ങള്‍ക്ക് ബാലനീതിപ്രകാരമുള്ള രജിസ്‌ട്രേഷന്‍ വേണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. പ്രതേ്യക കരുതലും സംരക്ഷണവും അര്‍ഹിക്കുന്ന കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ ആവശ്യമുള്ളൂവെന്ന് നിയമത്തിന്റെ ഡി വകുപ്പില്‍ പറയുന്നുണ്ട്.
നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വിദ്യഭ്വാസം നല്‍കുന്ന അനാഥാലയങ്ങള്‍ക്ക് ഇത് ബാധകമല്ല. 1960 ലെ അനാഥാലയ നിയന്ത്രണ നിയമ പ്രകാരം ഇത്തരം സ്ഥാനങ്ങള്‍ക്ക് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ മാത്രം മതി. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ പ്രവേശിപ്പിക്കാം.
എന്നാല്‍ എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ വേണ്ടെന്ന് കേരളഹൈക്കോടതി വിധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 27 അനാഥാലയങ്ങള്‍ അടച്ചുപൂട്ടി. ഓര്‍ഫനേജ് ബോര്‍ഡിന്റെ അംഗീകാരം ഉള്ളത് 454 സ്ഥാപനങ്ങള്‍ക്കാണ്. ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ച കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.